കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരെ കുരുക്ക് മുറുക്കി ഇ.ഡി. ആഫ്രിക്കൻ രാജ്യങ്ങളിലെ സ്വർണഖനികളിൽ മന്ത്രിക്കും മകൾക്കും വൻ നിക്ഷേപമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 25 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് കോടിയോളം രൂപയും പിടിച്ചെടുത്തു.
സിദ്ധരമായ്യ സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്ന കാലത്തും ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയായിരിക്കെയും നടത്തിയ അഴിമതികളിലുമാണ് സതീഷ് ജാർക്കിഹോളി വെട്ടിലായത്. മദ്യശാലകൾ അനുവദിക്കുന്നതിന് വ്യവസായികളിൽ നിന്നും റോഡ്, കെട്ടിട നിർമാണങ്ങൾക്കുൾപ്പെടെ കരാറുകാരിൽ നിന്നും കോടി കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. ഈ തുക ഫോറിൻ എക്സ്ചെഞ്ച് ആക്‌ട് ലംഘിച്ച് വിദേശത്ത് നിക്ഷേപിച്ചുവെന്നും ഇഡി കണ്ടെത്തി.
ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, സാംബിയ എന്നിവിടങ്ങളിലെ സ്വർണ ഖനികളിലാണ് നിക്ഷേപം. സതീഷ് ജാർക്കഹോളിയുടെ മകളും എംപിയുമായ പ്രിയങ്ക ജാർക്കഹോളിക്കും അഴിമതിയിൽ പങ്കുണ്ടെന്നാണ് വിവരം. ഇവരുടെ വീട്ടിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ 3.3 കോടി രൂപയും 15 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തിരുന്നു.
കർണാടകയിലെ വലിയൊരു വ്യവസായ കുടുംബമാണ് ജാർക്കഹോളി. ഡി.കെ.ശിവകുമാർ അധികാരമേറ്റ് 100 ദിവസം പിന്നിടുമ്പോൾ രണ്ടാമത്തെ മന്ത്രിയാണ് അഴിമതി ആരോപണത്തിൽ കുരുക്കിലാകുന്നത്. കഴിഞ്ഞമാസമാണ് എസ്.ടി ഫണ്ട് തട്ടിപ്പിൽ മന്ത്രി ബി.നാഗേന്ദ്രയാണ് രാജിവച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മന്ത്രിയെ വേട്ടയാടുകയാണെന്നാണ് കോൺഗ്രസിന്‍റെ വാദം.