**PTI's Best Photos of the Week** New Delhi: Congress Parliamentary Party (CPP) Chairperson Sonia Gandhi and Congress President Mallikarjun Kharge during the 80th Independence Day celebrations at AICC headquarters, in New Delhi, Saturday, Aug. 15, 2026. (PTI Photo/Atul Yadav)(PTI08_15_2026_000350A)(PTI08_16_2026_000453A)
ദേശീയ ഗീതമായ വന്ദേമാതരത്തെ സ്വാതന്ത്ര്യദിനത്തില്‍ അപമാനിച്ചുവെന്ന് സോണിയ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആദ്യ എട്ടുവരികള്‍ക്ക് ശേഷവും വന്ദേമാതരം തുടര്‍ന്നതോടെ നിര്‍ത്താന്‍ സോണിയ ആവശ്യപ്പെട്ടതാണ് വിവാദമായത്. ആലാപനം നിർത്തണമെന്ന് സോണിയാഗാന്ധി പറഞ്ഞത് വ്യക്തമാണെന്നും രാജ്യത്തെ സ്വരച്ചേര്‍ച്ചയും സമാധാനാന്തരീക്ഷവും തകര്‍ക്കാന്‍ ബോധപൂര്‍വം നടത്തിയ പ്രവര്‍ത്തിയാണിതെന്നും യുവമോര്‍ച്ചയുടെ പരാതിയില്‍ ആരോപിക്കുന്നു.
അതേസമയം, സോണിയയ്ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും പരാതി നല്‍കാനാണ് ബിജെപിയുടെ നീക്കം. ഡല്‍ഹിയിലും ബിജെപി സമാനമായ പരാതി നല്‍കിയിരുന്നു. എവിടെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ വന്ദേമാതര ബിൽ ചർച്ചയിൽ ജയറാം രമേശ് രാജ്യസഭയിൽ നടത്തിയ പ്രസംഗവും വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നുണ്ട്. വന്ദേമാതരം ആലപിക്കുന്നതിന് ലാത്തിചാർജ് നേരിടേണ്ടി വന്ന കാലത്ത് ബിജെപി ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംെകയും വിവാദത്തില്‍ സോണിയ ഗാന്ധിയെ പിന്തുണ പ്രഖ്യാപിച്ചു.
വന്ദേമാതരത്തിന്‍റെ ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ ഇത് കഴിഞ്ഞും പാടി. ഇതോടെ ആലാപനം നിര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയഗാന്ധിയും ആംഗ്യം കാട്ടുകയായിരുന്നു. എന്നാല്‍ ഗായകര്‍ പൂര്‍ണമായി പാടിയാണ് അവസാനിപ്പിച്ചത്.