ഇന്‍സ്റ്റഗ്രാമില്‍ ജെന്‍ സികളോട് സംവദിച്ച് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമിലെ 'Ask Me Anything' സെഷന്‍ വഴിയാണ് രാഹുല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. ഇതില്‍ വന്നൊരു രസകരമായ ചോദ്യമാണ് രാഹുലിന് ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്നുള്ളത്.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്‍റെ പേരാണ് രാഹുല്‍ മറുപടിയായി പറഞ്ഞത്. 'അത് തീര്‍ച്ചയായും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ്. എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്.. അദ്ദേഹം കൂളാണ്.. സൈനിക ചരിത്രത്തില്‍ വിദഗ്ധനാണ്' എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
'ഹലോ, അങ്കിൾ അമരീന്ദര്‍' എന്നു വിളിച്ചു കൊണ്ടാണ് രാഹുല്‍ വിഡിയോ അവസാനിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന അമരീന്ദര്‍ രണ്ടു തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 2021 ല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ക്യാപ്റ്റന്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.
വിമാനം പറക്കുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി അറസ്റ്റില്‍
ഒരു നായ ഉടമയാകുന്നതില്‍ എന്താണ് ഏറ്റവും ഇഷ്ടപ്പെട്ടകാര്യം എന്നായിരുന്നു മറ്റൊരു ചോദ്യം. താനൊരു നായയുടെയും ഉടമയല്ലെന്നും നായകളുമായി ഒരിടം പങ്കിടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'നായകള്‍ നമ്മുടെ സ്വന്തമാണെന്ന് തോന്നുന്നില്ല, അവര്‍ നമുക്കൊപ്പം ഈ ഭൂമിയിലുള്ളവരാണ്. അവര്‍ നമ്മുടെ സ്നേഹവും ബഹുമാനവും അര്‍ഹിക്കുന്നുണ്ട്'. സോണിയയുടെ വളര്‍ത്തുപട്ടിയായ നൂറയ്ക്കൊപ്പമാണ് രാഹുല്‍ വിഡിയോ പങ്കിട്ടത്.
ഏത് ആശയത്തിലാണ് കൂടുതല്‍ താല്‍പര്യം എന്നാണ് മറ്റൊരു ചോദ്യം. ഗൗതമ ബുദ്ധൻ, ഗുരു നാനക് ദേവ്, ബസവണജി, ശങ്കർദേവ് ജി, ധർത്തി അബ്ബ ബിർസ മുണ്ട, പെരിയാർ, മഹാത്മാ ഫൂലെ, നാരായണ ഗുരു ജി, ബാബാസാഹബ് അംബേദ്കർ, ഗാന്ധിജി തുടങ്ങി നമ്മുടെ ഭരണഘടനയെ രൂപപ്പെടുത്തിയ വിവിധ തത്വശാസ്ത്രങ്ങളെല്ലാം താല്‍പര്യമാണെന്ന് രാഹുല്‍ മറുപടി പറഞ്ഞു.
സ്ത്രീകള്‍ രാജ്യത്തിന്‍റെ ശക്തിയാണെന്നും വിദ്യാഭ്യാസ രംഗത്തും കോര്‍പ്പറേറ്റ് ഇടത്തും വനിതകളെ പരിഗണക്കുന്ന രീതി ശരിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളൊരു ബാറ്റ്മാനാണോ എന്നാണ് മറ്റൊരു ചോദ്യം. 'ഞാനും ബാറ്റ്മാനും ഒരേ മുറിയിലിരിക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലല്ലോ!' എന്നായിരുന്നു രാഹുലിന്‍റെ മറുപടി. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം ചിന്തിക്കുന്നവരെ ഇല്ലാതാക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.