ജെൻ സി (Gen Z) തലമുറ രാജ്യവിരുദ്ധരല്ലെന്നും അവർ രാജ്യത്തിന്റെ ഭാവിയാണെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി. ജനാധിപത്യത്തിൽ സമവായത്തിലെത്താൻ പ്രതിഷേധവും സംവാദവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ഇന്ത്യസ് ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യൂണൈറ്റ് നേഷൻസിന്റെ (ഐ.ഐ.എം.യു.എൻ.) 15-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്നും ജനങ്ങളുടെ ആവശ്യം തള്ളിക്കളയാൻ ഒരു നേതാവിനും കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാക്കിസ്ഥാനുമായും ചൈനയുമായും ചിരവൈര്യം പാടില്ലെന്നും മറ്റു രാജ്യങ്ങളെ കീഴടക്കുകയെന്നത് ഇന്ത്യയുടെ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദം ഒരുതരത്തിലുള്ള യുദ്ധമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ജനാധിപത്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നും ചർച്ചകളിലൂടെയാണ് സമവായം രൂപപ്പെടുന്നതെന്നും ഭാഗവത് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെടുമ്പോൾ ജനം സമരത്തിലേക്ക് തിരിയുമെങ്കിലും അതിലൂടെ ലക്ഷ്യമിടുന്നത് വിഭാഗീയത ഉണ്ടാക്കലല്ല, മറിച്ച് സമവായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും ജി.ഡി.പിയുടെ ആറു ശതമാനം തുക വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം കച്ചവടമല്ലെന്നും അത് എല്ലാവർക്കും ലഭ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ എന്നാൽ വെറും ജോലികൾ മാത്രമല്ല, സംരംഭകത്വവും കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനേക്കാൾ സ്വയംശീലമാണ് വേണ്ടതെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ വ്യാജ വാർത്തകൾ ആധികാരിക സ്രോതസ്സുകളിൽ നിന്ന് പരിശോധിച്ചുറപ്പിക്കാൻ സമൂഹം തയാറാകണം. പത്തുലക്ഷത്തിലധികം അനുയായികളുള്ള സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർ തങ്ങളുടെ ഫോളോവേഴ്സിനെ അപകടത്തിലാക്കാതിരിക്കാൻ പ്രത്യേക ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.