ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല. നിലവില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രിയാണ് പ്രള്‍ഹാദ് ജോഷി. വൈകിട്ട് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയത്. 64 കാരനായ പ്രള്‍ഹാദ് ജോഷി കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്നുള്ള ലോക്സഭാംഗമാണ്.
കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. സിജപെിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള മൂന്നാംവട്ട ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനം എത്തിയത്. കേന്ദ്രമന്ത്രിമാരുമായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സിജെപി ജന്തര്‍ മന്തറില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി സിജെപി വ്യക്തമാക്കി.
സിജെപി സമരത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രം സിജെപി പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി. ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച രേഖാമൂലം ഉറപ്പുനല്‍കും. സമരം പിന്‍വലിച്ചതിന് പിന്നാലെ ജന്തര്‍ മന്തറിലെയും പരസിരപ്രദേശങ്ങളിലെയും ഇന്‍റര്‍നെറ്റ് നിയന്ത്രണം പിന്‍വലിച്ചു.
ധർമ്മേന്ദ്രപ്രധാന്റെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവർത്തിച്ചു. ജനങ്ങളെ കേൾക്കാൻ മോദി തയ്യാറാകണം. ഇല്ലായെങ്കിൽ സമാനാവസ്ഥ ആവർത്തിക്കും. സമരത്തിനിടെ ഉണ്ടായ സംഘർഷങ്ങൾക്ക് ഉത്തരവാദി അമിത് ഷായാണ്. വിദ്യാഭ്യാസ സംവിധാനം മാറ്റാൻ മികച്ച പദ്ധതികൾ വേണം. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണം. ഇക്കാര്യങ്ങൾ പാർലമെൻറിൽ ഉന്നയിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ധർമേന്ദ്ര പ്രധാന്റെ രാജിയെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. പ്രധാനമന്ത്രിയും ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.