നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർധരാത്രിയിൽ വിഡിയോ പങ്കുവച്ച് വിദ്യാർഥികളെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
‘മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർഥികൾ ആവശ്യപ്പെടുന്നത് ധർമേന്ദ്ര പ്രധാന്റെ രാജിയാണ്. പരിതാപകരമായ ഈ അർധരാത്രി വിഡിയോ പങ്കുവച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. ഒന്നാമതായി, ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമതായി, വിദ്യാർഥികളെ തല്ലിയവർക്കെതിരെ നടപടി സ്വീകരിക്കുക. മൂന്നാമതായി, മാപ്പ് പറയുക’—രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. Also Read: ‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്‍; കുറ്റക്കാർക്ക് കടുത്ത ശിക്ഷ’; വിഡിയോയുമായി പ്രധാനമന്ത്രി .
അതേസമയം, മോദിയുടെ വിഡിയോ സന്ദേശത്തെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും രംഗത്തെത്തി. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടുന്ന ചിത്രമാണ് അദ്ദേഹം പരിഹാസരൂപേണ പങ്കുവച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുകളില്‍ 26 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്. മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കാം എന്ന് ഉറപ്പുനൽകിയ ശേഷം കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് വെള്ളം നൽകിയത്. ജാഗ്രത പാലിക്കണമെന്നും കാര്യങ്ങൾ വിശദീകരിച്ച് ഉടൻ വിഡിയോ ഇറക്കുമെന്നുo വാങ്ചുക്ക് വ്യക്തമാക്കി. വാങ്ചുക്ക് ആരോഗ്യവാനായി തുടരട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിവരെ സമരം തുടരുമെന്ന് സിജെപി ആവർത്തിച്ചു.