അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ഡി.കെ. മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവ് മന്ത്രി രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു. ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്തിയെ തുടർന്നാണ് രാജി.
കഴിഞ്ഞ ദിവസം രാമലിംഗ റെഡ്ഡിയെ ജലസേചന വകുപ്പ് മന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ജലസേചന വകുപ്പ് ഏറ്റെടുക്കാനാവില്ലെന്നും ബെംഗളൂരു നഗര വികസന വകുപ്പ് വേണമെന്നും രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. ഡി.കെ.ശിവകുമാറിനെ ഇക്കാര്യം റെഡ്ഡി അറിയിക്കുകയും ചെയ്തു. ഇത് കർണാടക സർക്കാരിനുള്ളിൽ തുടക്കത്തിലെ കല്ലുകടിക്ക് കാരണമായിരുന്നു. ഇതേത്തുടർന്നാണ് രാമലിംഗത്തിന്റെ രാജി. നിലവിൽ കൃഷ്ണ ബൈര ഗൗഡയ്ക്കാണ് ബെംഗളൂരു വികസന വകുപ്പ് നൽകിയിട്ടുള്ളത്.
നഗര വികസന വകുപ്പ് നൽകാമെന്ന് ഡി.കെ.ശിവകുമാർ ഉറപ്പു നൽകിയിരുന്നതാണെന്നും വാക്ക് ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും രാമലിംഗ റെഡ്ഡി പ്രതികരിച്ചു. ‘മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപ് ഡി.കെ.ശിവകുമാർ എന്റെ വീട്ടിൽ വന്നിരുന്നു. എനിക്ക് നഗര വികസന വകുപ്പ് തരുമെന്ന് അന്ന് അദ്ദേഹം പറഞ്ഞു. ഞാനായിട്ട് മുഖ്യമന്ത്രിയോട് ഒരു വകുപ്പും ആവശ്യപ്പെട്ടിരുന്നില്ല. അദ്ദേഹമാണ് ആ വകുപ്പ് വാഗ്ദാനം ചെയ്തത്. ഞാൻ സമ്മതിക്കുകയും ചെയ്തു.’–രാമലിംഗ റെഡ്ഡി പറഞ്ഞു. ഇനി ബെംഗളൂരു നഗര വികസന വകുപ്പ് തന്നാലും സ്വീകരിക്കില്ല. ഡി.കെ. മന്ത്രിസഭയിൽ അംഗമാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ എംഎല്‍എയായും കോൺഗ്രസ് അംഗമായും തുടർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് ഡി.കെയും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വ്യാഴാഴ്ച രാത്രി മന്ത്രിമാർക്ക് വകുപ്പുകൾ നിശ്ചയിച്ചു. വകുപ്പുകൾ നിശ്ചയിക്കാൻ വ്യാഴാഴ്ച ചേർന്ന യോഗത്തിൽനിന്ന് റെഡ്ഡി ഇറങ്ങിപ്പോയിരുന്നു.