തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സായോണി ഘോഷ് എംപിയുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് ബിജെപി നേതാവ് പ്രദീപ് ദീക്ഷിത്. സിക്കന്ദ്രബാദ് മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാനാണ് സായോണിക്കെതിരെ ഭീഷണി മുഴക്കിയത്. ശിവലിംഗവുമായി ബന്ധപ്പെട്ട സായോണിയുടെ പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണി.
സായോണിക്കെതിരെ സിക്കന്ദ്രബാദില്‍ നടത്തിയ പ്രതിഷേധത്തിലാണ് ഭീഷണി പ്രസംഗം. താന്‍ ദിവസവും ഒരു മണിക്കൂറോളം ശിവ ഭഗവാനെ പ്രാര്‍ഥിക്കുന്ന ആളാണ്. സായോണി ഘോഷിന്‍റെ പ്രവൃത്തി എന്നെ വല്ലാതെ വേദനിപ്പിച്ചു. സായോണി ഘോഷിന്‍റെ തല അറുത്തെടുത്ത് കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകും എന്നാണ് പ്രദീപ് ദീക്ഷിത് പറഞ്ഞത്. സായോണി ഹിന്ദു ദേവന്മാരെ അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ 3100 കിലോ മീറ്റര്‍ കാല്‍നട യാത്രയും സംഘടിപ്പിച്ചു.
2015 ലാണ് സായോണി വിവാദമായ പോസ്റ്റിട്ടത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഈ പോസ്റ്റര്‍ വീണ്ടും പ്രചരിച്ചിരുന്നു. ഈ സമയത്ത് സായോണിക്കെതിരെ കേസെടുത്തിരുന്നു. 2015 ല്‍ അക്കൗണ്ട് ഹാക്കിയിരുന്നുവെന്നും ഹാക്കര്‍മാരാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നുമാണ് വാദം. അക്കൗണ്ട് തിരിച്ചെടുത്ത ഉടനെ പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നും സായോണി അവകാശപ്പെട്ടിരുന്നു.