കേരള മുഖ്യമന്ത്രി നിർണയത്തിൽ വിമർശനവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. കെസി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. സുപ്രധാന തീരുമാനങ്ങളിൽ രാഹുൽ ഗാന്ധിയുടെ അധികാരം കുറയുന്നു. മേൽക്കൈ മുസ്ലിം ലീഗിനാണെന്നും അമിത് മാളവ്യ എക്സ് പോസ്റ്റിൽ ആരോപിച്ചു.
'വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി നിയമിക്കാനുള്ള കോൺഗ്രസിൻ്റെ തീരുമാനം ചില കടുത്ത രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുന്നു. കേരളത്തിൻ്റെ അധികാര ഘടനയ്ക്കുള്ളിൽ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗെന്ന തീവ്ര സംഘടനയുടെ സ്വാധീനം വധിച്ചുവരുന്നതിന്‍റെ തെളിവാണ് ഈ തീരുമാനം.
അതേസമയം, അദ്ദേഹത്തിൻ്റെ അടുത്ത അനുയായിയായ കെസി വേണുഗോപാലിനെ ഉന്നത സ്ഥാനത്തേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. പ്രധാന തീരുമാനങ്ങളിൽ രാഹുൽ ഗാന്ധിയുടെ ദുർബലത ഇത് അടിവരയിടുന്നു. ലീഗിന്‍റെ സ്വാധീനം കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. രാഹുൽ ഗാന്ധിയുടെ അധികാരം കുറയുന്നത് അനിശ്ചിതത്വത്തിലായ കോൺഗ്രസ് നേതൃത്വ ഘടനയെ സൂചിപ്പിക്കുന്നു' അമിത് മാളവ്യ കുറിച്ചു.
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി നേതാക്കളും ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളും മുസ്ലിം ലീഗിനെതിരെ വര്‍ഗീയ പ്രചാരണം ആരംഭിച്ചിരുന്നു. യഥാര്‍ഥ ഹൈക്കമാന്‍ഡ് പാണക്കാട് തങ്ങളാണെന്നും ഖാര്‍ഗെയും രാഹുലും ലീഗിന്‍റെ അഭിപ്രായം കേട്ടാണ് മുഖ്യമന്ത്രിയെ നിശ്ചയിച്ചത് എന്നതുൾപ്പെടുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്.