വിശ്വാസ വോട്ടെടുപ്പ് നടന്ന തമിഴ്നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. അണ്ണാ ഡിഎംകെയിലെ വിഭാഗീയത സഭയിലും തെളിഞ്ഞു കണ്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിച്ചതിനു ശേഷം വിമത വിഭാഗം നേതാവ് എസ്‍പി വേലുമണിയെ സംസാരിക്കാന്‍ സ്പീക്കര്‍ ജെസിഡി പ്രഭാകർ അനുവദിച്ചത് അപ്രതീക്ഷിതമായി. ഒരു പാര്‍ട്ടിയിലെ രണ്ടു പേര്‍ സംസാരിക്കുന്നതിനെ ഇപിഎസ് എതിര്‍ത്തെങ്കിലും സ്പീക്കര്‍ അനുമതി നല്‍കി.
ചർച്ചയ്ക്കിടെ ആരെയാണ് സംസാരിക്കാൻ അനുവദിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് തന്‍റെ അവകാശമാണെന്ന് സ്പീക്കർ പറയുകയായിരുന്നു. ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് പിന്തുണ നല്‍കാന്‍ തന്‍റെ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായാണ് എടപ്പാടി പളനിസ്വാമി പറഞ്ഞത്. 47 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. മുഴുവന്‍ പേരും വിജയെ എതിര്‍ക്കുമെന്നും ഇപിഎസ് വ്യക്തമാക്കി. എന്നാല്‍ അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ വിജയ്‍യെ പിന്തുണയ്ക്കുമെന്ന് വിമത നേതാവ് എസ്പി വേലുമണിയും സഭയില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്‍ലിം ലീഗ്, വിസികെ എന്നിങ്ങനെ 121 പേരുടെ പിന്തുണ ആണ് ടിവികെ സത്യപ്രതിഞ്ജയ്ക്ക് മുന്‍പ് നേടിയിരുന്നത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ 144 പേര്‍ പിന്തുണച്ചു. 59 എംഎല്‍എമാരുള്ള ഡിഎംകെ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭ വിട്ടു. അഞ്ചു പേര്‍ വിട്ടു നിന്നപ്പോള്‍ 22 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എഐഎഡിഎംകെയില്‍ നിന്നുള്ള 25 എംഎല്‍എമാര്‍ വിജയ്ക്ക് പിന്തുണ നല്‍കി. ബാക്കിയുള്ള 22 എംഎല്‍എമാരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.