1. തിരുമാവളവന്‍, 2. വിജയ്

1. തിരുമാവളവന്‍, 2. വിജയ്

ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിന് ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടില്‍ പുതിയ നീക്കങ്ങള്‍. രണ്ട് സീറ്റുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) കിങമേക്കറാകുമെന്ന് സൂചന. ഡിഎംകെയും അണ്ണാ ഡിഎംകെയുമുള്ള സഖ്യത്തില്‍ സമവായ മുഖ്യമന്ത്രിയായി രണ്ടു എംഎല്‍എമാരുള്ള വിസികെ അധ്യക്ഷന്‍ തിരുമാവളവനെ പരിഗണിക്കുന്നു എന്നാണ് വിവരം. ടിവികെയുമായി നടത്തിയ ചര്‍ച്ചയില്‍ വിസികെ ഉപമുഖ്യമന്ത്രി സ്ഥാനവും ട്രിച്ചി സീറ്റുമാണ് ആവശ്യപ്പെട്ടത്. 

തമിഴ്നാട്ടിലെ മന്ത്രിസഭാ രൂപീകരണത്തില്‍ രണ്ടു സീറ്റുള്ള വിസികെ നിലവില്‍ നിര്‍ണായകമാണ്. 116 എംഎല്‍എമാരുള്ള ടിവികെയ്ക്ക് വിസികെയുടെ കൂടി പിന്തുണ ലഭിച്ചാല്‍ മന്ത്രിസഭയുണ്ടാക്കാം. ഇന്ന് വൈകുന്നേരം 4 മണിക്ക് വിസികെ നിലപാട് വ്യക്തമാക്കും.

ടിവികെയുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനവും ക്യാബിനറ്റ് പദവിയുമാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ വിസികെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വിജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നിലവില്‍ എംഎല്‍എ അല്ലാത്ത തിരുമാവളവന് മത്സരിക്കാന്‍ വിജയ് ഒഴിയുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം വിട്ടു നല്‍കണമെന്നുാമണ് ആവശ്യം. രണ്ടിടത്ത് നിന്നു വിജയിച്ച വിജയ് ചെന്നൈയിലെ പെരമ്പൂർ നിലനിർത്താനാണ് സാധ്യത

അതേസമയം, വിജയ് സർക്കാർ രൂപീകരിക്കുന്നത് തടയുന്നതിനായി ഡിഎംകെയും എഐഎഡിഎംകെ തമ്മില്‍ ചര്‍ച്ച തുടരുന്നുണ്ടെന്നാണ് ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിസികെയുടെ പിന്തുണ ഉറപ്പാക്കാന്‍ തിരുമാവളവനെ മുഖ്യമന്ത്രിയാക്കാം എന്നാണ് ചർച്ചയില്‍ മുന്നോട്ടു വന്ന നിര്‍ദ്ദേശം എന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിസികെയുടെ പിന്തുണ കൊണ്ടു മാത്രം ഡിഎംകെ– എഐഎഡിഎംകെ സഖ്യത്തിന് ഭൂരിപക്ഷം നേടാന്‍ സാധിക്കില്ല. 

വി.സി.കെയുടെ രണ്ട് എം.എൽ.എമാരിൽ ഒരാളുടെ അഭാവമാണ് വിജയ്‍ക്ക് പിന്തുണ നല്‍കുന്നതിന് കാലതാമസം ഉണ്ടാക്കുന്നതെന്നാണ് സൂചന. എം.എൽ.എ ചെന്നൈയിലേക്കുള്ള യാത്രയിലാണ്. അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ട് എം.എൽ.എമാരുടെയും ഒപ്പിനായാണ് പാര്‍ട്ടി കാത്തിരിക്കുന്നത്. ഡിഎംകെയ്ക്ക് 59 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണുള്ളത്. വിസികെയുടെ രണ്ട് എംഎൽഎമാരെ കൂടി ചേർത്താൽ 108 പേരുടെ പിന്തുണ മാത്രമെ ലഭിക്കുകയുള്ളൂ. 118 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യം. ടിവികെയ്ക്ക് മാത്രം 107 എംഎല്‍എമാരുണ്ട്. ഒപ്പം കോണ്‍ഗ്രസ് (5), സിപിഐ (2), സിപിഎം(2) എന്നിവരാണ് വിജയ്ക്ക് പിന്തുണ ഉറപ്പു നല്‍കിയത്. ‌

ENGLISH SUMMARY:

The Viduthalai Chiruthaigal Katchi (VCK), with only two MLAs, has emerged as a crucial kingmaker in Tamil Nadu's complex cabinet formation. While Vijay's TVK seeks their support to reach the majority mark, a surprising counter-move suggests VCK chief Thirumavalavan could be considered for the Chief Minister post in a potential DMK-AIADMK consensus alliance. Thirumavalavan has reportedly demanded the Deputy CM post and the Trichy East seat from TVK in exchange for support. Currently, all eyes are on VCK's official stance as both major fronts scramble to secure the necessary numbers for government formation.