ബംഗാളില്‍ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. ബി.ജെ.പിയുടെ നിയമസഭ കക്ഷിയോഗം വൈകിട്ട് നാലുമണിക്ക് കൊല്‍ക്കത്തയില്‍ ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കും. നിരീക്ഷകരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. സുവേന്ദു അധികാരി മുഖ്യമന്ത്രിയാവാനാണ് സാധ്യത. രണ്ടുതവണ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയതും പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ചതിലെ പങ്കും സുവേന്ദുവിന് തുണയാകും.
ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ, അഗ്നിമിത്ര പോള്‍, രൂപ ഗാംഗുലി എന്നിവരുടെ പേരും പരിഗണനയില്‍ ഉണ്ട്. മറ്റന്നാള്‍ രാവിലെ 10 നാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി,
ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ടുകൊണ്ട്ഗവര്‍ണര്‍ ഇന്നലെ ഉത്തരവിറക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ല.
സംസ്ഥാനത്തെ 294 മണ്ഡലങ്ങളിൽ 207 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റില്‍ ഒതുങ്ങി. ക്രമക്കേടു പരാതികളെത്തുടർന്ന് ബംഗാളിലെ ഒരു മണ്ഡലത്തിൽ 21നു റീപോളിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെക്രട്ടേറിയേറ്റിൽനിന്നു ഫയലുകൾ ഒന്നും കൊണ്ടുപോകാതിരിക്കാൻ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.