തമിഴ്നാട്ടില്‍ ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഡിഎംകെ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നു എം.കെ.സ്റ്റാലിന്‍. ആറുമാസം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കും.
ഡിഎംകെയുടെ പദ്ധതികള്‍ ടിവികെ തുടരണമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സ്റ്റാലിന്‍ രംഗത്തെത്തിയത്.
അതേസമയം, കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാൻ ആകില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാട് എടുത്തതോടെ വിജയ്‌യുടെ സത്യപ്രതിജ്ഞ പ്രതിസന്ധിയിലായിരിക്കുകയാണ്. 118 ആണ് തമിഴ്നാട്ടിലെ മാജിക് നമ്പർ. കോൺഗ്രസിൻ്റെ അഞ്ച് സീറ്റുകൾ ഉൾപ്പെടെ 113 നിയുക്ത എം എൽ എമാരാണ് ടി വി കെയ്ക്ക് ഉള്ളത്. ടിവികെയ്ക്ക് പുറത്ത് നിന്ന് പിന്തുണ നൽകാമെന്ന മുൻ നിലപാടിൽ നിന്ന് അണ്ണാ ഡിഎംകെ പിൻമാറി. ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനു സാമി അറിയിച്ചത്. ഇടത് പാർട്ടികളുടെ പിന്തുണ ടിവികെ തേടിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇന്ന് ഗവർണർ കേരളത്തിലേക്ക് തിരിച്ച് പോകും. അതിനു മുൻപായി കേവലഭൂരിപക്ഷം തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ടി വികെ.
Also Read: വിജയ്‌യെ പ്രതിപക്ഷത്തിരുത്താന്‍ നീക്കം?; തമിഴകത്ത് റിസോര്‍ട്ട് രാഷ്ട്രീയം, ഉദ്വേഗജനകം
ബോള്‍ ടിവികെയുടെ കോര്‍ട്ടിലാണെന്നും ആവശ്യക്കാരന്‍ വിജയ് ആണെന്നുമായിരുന്നു അണ്ണാ ഡിഎംകെ വക്താവ് കോവൈ സത്യന്‍റെ പ്രതികരണം. വര്‍ഗീയ ശക്തികളോട് കൂട്ട് കൂടരുത് എന്ന നിബന്ധനയോടെയാണ് കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പ്, ലോക്സഭ–രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും ടിവികെയുമായുള്ള സഖ്യം കോണ്‍ഗ്രസ്തുടരും. ഇതോടെ ദീര്‍ഘകാലമായി ഡിഎംകെയുമായുള്ള ബന്ധം പിരിഞ്ഞു