തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിന് പരാജയം. തന്‍റെ ശക്തികേന്ദ്രമായ കൊളത്തൂർ സീറ്റിലാണ് സ്റ്റാലിന്‍ വീണത്. തുടർച്ചയായി രണ്ടാം തവണയും ജനവിധി തേടിയ സ്റ്റാലിനെ ടിവികെ സ്ഥാനാര്‍ഥി വി.എസ്.ബാബുവാണ് മുട്ടുകുത്തിച്ചത്. മണ്ഡലത്തില്‍ ഡിഎംകെ രണ്ടാം സ്ഥാനത്തും എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ആർ.ശാന്തനകൃഷ്ണൻ മൂന്നാം സ്ഥാനത്തുമാണ്.
ഡി.എം.കെ അധ്യക്ഷന്‍ കൂടിയായ സ്റ്റാലിൻ 2011 മുതൽ കയ്യടക്കിവച്ച സീറ്റാണ് കൊളത്തൂർ. 2021ൽ, എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കൊളത്തൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി വി.എസ്.ബാബു സ്റ്റാലിന് ഏറ്റവും വലിയ ഭീഷണിയാകുകയായിരുന്നു.
അതേസമയം, ഡിഎംകെയും എഐഎഡിഎംകെയും ആധിപത്യം പുലർത്തിവന്ന തമിഴ്നാട്ടില്‍ കാറ്റ് ഗതിമാറി വീശുന്നതായാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡിഎംകെയും ബിജെപിയുമായി സഖ്യത്തിലുള്ള എഐഎഡിഎംകെയും വിജയ്‌യുടെ ടിവികെയും തമ്മില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നത്.
ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് സംസ്ഥാനത്തെ 234 സീറ്റുകളിൽ 105 എണ്ണത്തിലും വിജയ്‌യുടെ പാർട്ടി ലീഡ് ചെയ്യുകയാണ്. മാത്രമല്ല, തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ എന്നിങ്ങനെ മല്‍സരിക്കുന്ന രണ്ട് സീറ്റുകളിലും വിജയ്‌യും ലീഡ് ചെയ്യുന്നുണ്ട്.
ഡിഎംകെയാകട്ടെ 75 സീറ്റുകളിലാണ് മുന്നില്‍. മുൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ 54 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ട്രെൻഡ് തുടരുകയാണെങ്കിൽ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുക.