തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 234 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ 64 ഇടത്ത് ഡിഎംകെ ലീഡ് ചെയ്യുന്നു. 30 ഇടത്ത് വിജയ്‌യുടെ ടിവികെ ലീഡ് ചെയ്യുന്നു. പേരമ്പൂരില്‍ വിജയ്ക്കാണ് ആദ്യ ലീഡ്. അതേസമയം തിരുച്ചിറപ്പള്ളിയില്‍ വിജയ് പിന്നിലാണ്. അതേസമയം, പേരമ്പൂരിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചെറിയ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെന്റർ 12 ൽ സ്ഥലപരിമിതി കാരണം പ്രവേശനം നിഷേധിച്ചതായി നാം തമിഴർ കച്ചി ഏജന്റുമാർ ആരോപിച്ചു.
വിജയ്‌യുടെ ടിവികെ പിടിക്കുന്ന വോട്ടുകള്‍ ഫലത്തെ സ്വാധീനിക്കും എന്നു തന്നെയായിരുന്നു എക്സിറ്റ് പോളുകളിസെയും സൂചന. ഈ പ്രവചനങ്ങള്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ജയിക്കുന്ന സ്ഥാനാര്‍ഥികളെ താമസിപ്പിക്കാന്‍ ടിവികെ റിസോര്‍ട്ട് ബുക്ക് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, കേഡര്‍ വോട്ടുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഡിഎംകെ ദ്രാവിഡ മോഡല്‍ 2.0യ്ക്കായി തയാറെടുക്കുന്നത്. സഖ്യത്തിന് 160ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാമെന്ന വിജയ്‌യുടെ ആഗ്രഹം നടക്കില്ലെന്നും ഡിഎംകെ ഉറപ്പിക്കുന്നു. രണ്ടില വീണ്ടും വിരിയുമെന്ന ആത്മവിശ്വാസത്തിലാണ് അണ്ണാ ഡിഎംകെയും. പുതുച്ചേരിയിലെ ജനവിധിയും ഇന്നാണ്.
കന്നി വോട്ടർമാരുടെ എണ്ണത്തിൽ വന്‍ വർധനയാണ് ഇത്തവണയുണ്ടായത്. 14.59 ലക്ഷം പേരാണ് പുതിയ വോട്ടർമാർ. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 33 ശതമാനത്തിലേറെ വർധിച്ചതായാണ് കണക്ക്. വനിതാ വോട്ടർമാരുടെ എണ്ണത്തിലും വന്‍ കുതിപ്പാണു രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് സംസ്ഥാനത്ത് ഏറ്റവുമുയർന്ന പോളിങ് രേഖപ്പെടുത്തിയത് 2011-ലാണ്. 78.29 ശതമാനം പേർ പോളിങ് ബൂത്തിലെത്തിയ ആ തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ തരംഗത്തിന്‍റെ പിന്‍ബലത്തിൽ ജയലളിതയുടെ അണ്ണാ ഡിഎംകെയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ തമിഴ്നാട്ടില്‍ അത്തരമൊരു സാഹചര്യമുണ്ടെന്നും വിലയിരുത്താനാകില്ല.
ഡിഎംകെ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണ് വോട്ടിങ് ശതമാനത്തിലെ കുതിപ്പെന്നാണ് അണ്ണാ ഡിഎംകെയുടേയും ടിവികെയുടേയും അവകാശവാദം. തിരഞ്ഞെടുപ്പു കമ്മിഷൻ ഒടുവില്‍ പുറത്തുവിട്ട കണക്കനുസരിച്ച് 85.15 ശതമാനം പേരാണ് തമിഴ്‌നാട്ടിൽ വോട്ടു ചെയ്തത്. സർവകാല റെക്കോര്‍ഡാണിത്. ഡിഎംകെ മുന്നണിയും അണ്ണാ ഡിഎംകെ-ബിജെപി സഖ്യവും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ആദ്യമായി ജനവിധി തേടുന്ന ടിവികെയുടെ സാന്നിധ്യം മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കി.
വിജയിയുടെ സമ്മേളനങ്ങളിലെ സ്ത്രീ സാന്നിധ്യവും ദ്രാവിഡ കക്ഷികളുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു വേണ്ട എല്ലാ ചേരുവകളും വിജയ് പയറ്റി. 35–40% ന്യൂനപക്ഷ വോട്ടർമാരുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റ് മല്‍സരിക്കാൻ തിരഞ്ഞെടുത്തതിൽ വരെ അത് ദൃശ്യമാണ്. എന്നാല്‍ ക്ഷേമപ്രവർത്തനങ്ങളുടെ ബലത്തിൽ തമിഴ്നാട്ടിൽ തുടർഭരണം ഉറപ്പാക്കാനാകുമെന്നാണ് ഡിഎംകെ വിലയിരുത്തല്‍. ഒരേ മുഖ്യമന്ത്രിക്കു കീഴിൽ ഡിഎംകെക്ക് ഇതുവരെ ഭരണത്തുടർച്ച ഉണ്ടായിട്ടില്ല. പുറംകാഴ്ചയിൽ ഡിഎംകെയുടെ ഭരണത്തുടർച്ചയാണു തെളിയുന്നതെങ്കിലും തമിഴ്നാട്ടിൽ കടുത്ത മത്സരം നടക്കുന്നതായാണു സർവേകൾ പറയുന്നത്. സാക്ഷാല്‍ കലൈഞ്ജര്‍ കരുണാനിധിക്ക് സാധിക്കാത്തത് സ്റ്റാലിന് കഴിയുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.