തമിഴ്‌നാട്ടിലെ വെല്ലൂരിൽ മുത്തശ്ശിയുടെ വീട്ടിൽ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നരബലിയും മന്ത്രവാദവുമെന്ന് സംശയം. മേൽപട്ടി ഗ്രാമത്തിലാണ് ഞായറാഴ്ച മുഗിലൻ എന്ന ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തില്‍ ഗുരുതരപരുക്കുകള്‍ കണ്ട പശ്ചാത്തലത്തിൽ മുത്തശിയുടെയും പിതൃസഹോദരിയുടെയും (മാമി) അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടിയുടെ മരണവാർത്ത അറിഞ്ഞ ഗ്രാമവാസികളാണ് ആദ്യം പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പിതൃസഹോദരിയുടെ ആക്രമണത്തെ തുടർന്ന് കുട്ടി മരിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടി മതിൽ കയറാൻ ശ്രമിച്ചപ്പോൾ പിതൃസഹോദരി അവനെ ശകാരിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ മുത്തശ്ശി മന്ത്രവാദത്തിൽ ഏർപ്പെടുന്നയാളാണെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് അന്വേഷണം ആ നിലയ്ക്ക് വ്യാപിപ്പിച്ചത്.
വീടിനകത്തും പരിസരത്തും മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ പലപ്പോഴും കാണാറുണ്ടെന്നും സമീപത്തുള്ള പൊതുകിണറ്റിൽ മന്ത്രത്തകിടുകൾ ഇട്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു. അമാവാസി ദിനത്തിലാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. അതുകൊണ്ടുതന്നെ കുട്ടിയെ മന്ത്രവാദത്തിന്റെ ഭാഗമായി ബലി നൽകിയതാവാമെന്ന് ചില ഗ്രാമീണർ സംശയമുന്നയിച്ചതോടെയാണ് പൊലീസ് ആ നിലയിൽ അന്വേഷണം ആരംഭിച്ചത്.
മുഗിലനെ തല്ലിക്കൊന്നതാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ രംഗത്തെത്തി. കുട്ടിയുടെ ശരീരത്തിലും തലയിലും മുറിവുകൾ കണ്ടത് ദുരൂഹമാണ്. മുഗിലന്റെ മാതാപിതാക്കളായ രാജേഷും ആശയും ഏകദേശം അഞ്ച് വർഷമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഏകദേശം രണ്ട് മാസം മുമ്പ് വീണ്ടും ഇവർ ഒന്നിച്ചെങ്കിലും കുട്ടി മുത്തശിക്കൊപ്പമായിരുന്നു താമസം.
മരണകാരണം കണ്ടെത്താനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും മറ്റ് ഫോറൻസിക് കണ്ടെത്തലുകൾക്കുമായി കാത്തിരിക്കുകയാണെന്ന് പൊലീസ്.