തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും തെലങ്കാന ജാഗൃതി പ്രസിഡന്റുമായ കെ. കവിത പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. ‘തെലങ്കാന രാഷ്ട്ര സേന’ എന്നാണ് പാര്‍ട്ടിയുടെ പേര്. ആയിരം വർഷം കഴിഞ്ഞാലും ബിആർഎസ് മാറില്ലെന്ന് മുന്‍കാല തെറ്റ് ആവര്‍ത്തിക്കില്ലെന്നും കവിത ഹൈദരാബാദില്‍ പറഞ്ഞു.
ആയിരം വർഷം കഴിഞ്ഞാലും ബിആർഎസ് പാർട്ടി മാറാൻ പോകുന്നില്ലെന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചശേഷം കവിത പറഞ്ഞു.
വനിതാ സംവരണം, മണ്ഡല പുനർനിർണയം, തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പോരാടിയവരുടെ ക്ഷേമം തുടങ്ങിയ നിർണായക വിഷയങ്ങൾ ബിആർഎസ് ചർച്ച ചെയ്തില്ല.
കോൺഗ്രസ് സർക്കാർ തെലങ്കാന പ്രക്ഷോഭകരെ വഞ്ചിക്കുകയാണെന്നും അവര്‍ പറഞ്ഞു. 2025 സെപ്റ്റംബറിൽ ബിആർഎസിൽനിന്ന് സസ്പെൻഡ് ചെയ്തശേഷം തെലങ്കാന ജാഗൃതി എന്ന സാംസ്കാരിക സംഘടനയിലൂടെ പൊതുരംഗത്ത് സജീവമായിരുന്നു കവിത പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിലൂടെ തെലങ്കാന രാഷ്ട്രീയത്തിലെ പുതിയ അധികാരവഴിയാണ് തുറന്നത്. പിതാവും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രതിച്ഛായ തകർക്കാൻ ബന്ധുക്കളും പാർട്ടി നേതാക്കളും ശ്രമിച്ചെന്ന് ആരോപിച്ചതിനാണ് കവിതയെ സസ്പെന്‍ഡ് ചെയ്തത്.
പിതാവ് നേതൃത്വം നൽകുന്ന ഭാരത് രാഷ്ട്ര സമിതിെട ആദ്യപേര് തെലങ്കാന രാഷ്ട്ര സമിതി എന്നായിരുന്നു. ഇത് കവിതയുടെ പുതിയ പാർട്ടി പ്രഖ്യാപനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ടിആര്‍എസ് ശബ്ദമില്ലാത്തവരുടെ ശബ്ദമാകുമെന്നും യുവാക്കൾക്ക് അവസരങ്ങൾ നൽകുമെന്നും കവിത വ്യക്തമാക്കി.