ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ തന്നെ ജനം ബി.ജെ.പിയെ തിരഞ്ഞെടുത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടെടുപ്പ് നടന്ന 152 മണ്ഡലങ്ങളില്‍ 110 ഇടത്ത് ബി.ജെ.പി. ജയിക്കുമെന്നും കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. മമത സർക്കാരിന് തുടർഭരണം ലഭിച്ചാൽ പ്രധാനമന്ത്രി രാജിവെക്കുമോ എന്ന് ടി.എം.സി. ചോദിച്ചു. ഉയര്‍ന്ന പോളിങ് ശതമാനം ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇരു പാര്‍ട്ടികളും
മാറ്റത്തിനായാണ് ബംഗാള്‍ ജനത വോട്ടുചെയ്തതെന്ന് അമിത് ഷാ. ഭരണവിരുദ്ധ വികാരവും സ്വതന്ത്രമായി വോട്ടുചെയ്യാന്‍ സാധിച്ചതും പോളിങ് ശതമാനം ഉയരാന്‍ കാരണമായി. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ ആവേശത്തോടെ ജനം വോട്ടുചെയ്യും. ദുര്‍ഗ പൂജയും രാമനവമിയും തടസമില്ലാതെ ആഘോഷിക്കാന്‍ അവസരം ഒരുക്കുമെന്നും അമിത് ഷാ പറഞ്ഞു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഗംഗാനദിയിലൂടെ ബോട്ട് സവാരി നടത്തി. ബംഗാളിന്‍റെ ഹൃദയത്തിലൂടെയാണ് ഗംഗാനദി ഒഴുകുന്നതെന്നും സംസ്ഥാനത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രതിബന്ധത ഊട്ടിയുറപ്പിച്ചെന്നും മോദി പറഞ്ഞു. 294 സീറ്റിലും മോദിയാണ് മല്‍സരിക്കുന്നതെന്നും പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രി പദം രാജിവയ്ക്കുമോ എന്നും ടി.എം.സി. നേതാവ് ഡെറക് ഒബ്രിയാന്‍ ചോദിച്ചു. മേയ് നാലിന് മമത ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ഡെറക് ഒബ്രിയാന്‍.