New Delhi: Bihar Chief Minister Nitish Kumar arrives at his residence, in New Delhi, Thursday, April 9, 2026. Kumar has to be sworn in as a Rajya Sabha MP. (PTI Photo/Salman Ali)(PTI04_09_2026_000335B) *** Local Caption ***
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മാർച്ച് 17ന് രാജ്യസഭാഗമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മാർച്ച് 30ന് നിതീഷ്കുമാര്‍ ബിഹാർ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഏപ്രില്‍ 14ന് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ്കുമാര്‍ രാജിവെച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അന്നുതന്നെ ചേരുന്ന എൻഡിഎ നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
2005 മുതല്‍ ജീതന്‍ റാം മാഞ്ചി ഭരിച്ച 278 ദിവസമൊഴിച്ച് എല്ലാസമയത്തും ബിഹാര്‍ ഭരിച്ചത് നിതീഷ്കുമാറാണ്. 1985 ലെ തിരഞ്ഞടുപ്പില്‍ ഹര്‍നോത്ത് പിടിച്ചാണ് ബിഹാറിന്‍റെ അധികാരത്തിലേക്ക് നിതീഷ്കുമാര്‍ നടന്ന് കയറിയത്. മുന്നണിമാറ്റം പതിവാക്കിയെങ്കിലും നിതീഷ്കുമാറിെന കൂടുതല്‍ കാലം ഒപ്പം നിര്‍ത്തിയതും വളര്‍ത്തിയെടുത്തതും ബിജെപിയായിരുന്നു. അതേ ബിജെപി വച്ച് നീട്ടിയ സീറ്റിലാണ് നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് എത്തുന്നത്.
അതേസമയം നിതീഷിനെ ബിജെപി നിർബന്ധിച്ച് രാജ്യസഭയിലേക്ക് മല്‍സരിപ്പിച്ചതാണെന്ന് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ആരോപിച്ചു. ജെഡിയുവിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമാണ് ഇതെന്നും ആർജെഡി നേതാവ് ആരോപിച്ചു.
നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയുടെ പേരാണ് ബിഹാറിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കുചേരുന്നതിനും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കുമായി ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയും, വിജയ് കുമാര്‍ സിന്‍ഹയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
അതിനിടെ, ബിഹാറിന്‍റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ഒരു തർക്കവും നിലനിൽക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പറഞ്ഞു. നിതീഷ് കുമാർ രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കന്മാരിൽ ഒരാളാണെന്നും അദ്ദേഹത്തിന്‍റെ സംഭാവനകൾ വലുതാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.