തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കാന്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പെരമ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാനുളള നാമനിര്‍ദേശ പത്രിയാണ് വിജയ് സമര്‍പ്പിച്ചത്. ഏപ്രില്‍ 23ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിസില്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി തന്നെയും പാര്‍ട്ടിയെയും വിജയിപ്പിക്കണമെന്നും വിജയ് പറഞ്ഞു. പെരമ്പൂരിന് പുറമെ തിരുച്ചിറപ്പിളളി ഈസ്റ്റിലും വിജയ് ജനവിധി തേടുന്നുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വിജയ്​യുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ സൈബറിടത്ത് ചൂടുപിടിക്കുന്നത്.

നടന്‍ വിജയ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം വിജയ്​ക്ക് 615കോടിയുടെ സ്വത്തുവകകളാണ് ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 615 കോടി സ്വത്തില്‍ 405 കോടി സ്ഥാവര സ്വത്തും (ഭൂമി, കെട്ടിടങ്ങൾ എന്നിവ) 210 കോടി ജംഗമസ്വത്തുമായാണ് (പണം, വാഹനം, ആഭരണങ്ങൾ എന്നിവ) രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വത്തുവിവരത്തിന്‍റെ കാര്യത്തില്‍ പല അഭ്യൂഹങ്ങളും സൈബറിടത്ത് പ്രചരിക്കുന്നുണ്ട്. 

അതോടൊപ്പം തന്നെ വിജയ്​യുടെ സ്വത്തുക്കളെ കുറിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. വിജയ് അല്ലാതെ മറ്റാരും ഇത്രമേല്‍ സത്യസന്ധമായി സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം പത്രികാ സമര്‍പ്പണത്തിന് പിന്നാലെ വിജയ് സ്റ്റാലിന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. തുറന്ന വാഹനത്തില്‍ നടത്തിയ റോഡ് ഷോയില്‍ ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്.

തമിഴ്നാടിന്‍റെ ഇന്നത്തെ മോശം അവസ്ഥയ്ക്ക് കാരണം സ്റ്റാലിന്‍റെ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകമാണെന്ന് വിജയ് തുറന്നടിച്ചു. ജനങ്ങള്‍ക്ക് മുന്നില്‍ സ്റ്റാലിന്‍റെ പാര്‍ട്ടിയും സര്‍ക്കാരും പരാജയപ്പെട്ടെന്നും വിജയ് പറഞ്ഞു. ഏറ്റവും സുഖകരമായ ജീവിതത്തില്‍ നിന്ന് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് പൊതുജനത്തെ സേവിക്കാനും അവരോടുളള കടമ നിറവേറ്റാനുമാണെന്ന് വിജയ് പറഞ്ഞു. താന്‍ എന്നും ജനങ്ങള്‍ക്ക് വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ വിജയ് തന്നെ വോട്ടുചെയ്ത് വിജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചു. 

ENGLISH SUMMARY:

Actor Vijay has filed his nomination for the Tamil Nadu Assembly elections, officially entering politics. His detailed asset declaration, amounting to 615 crore rupees, is a significant topic of discussion among his fans and on social media.