തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കൂടുതല്‍ ശക്തമായ പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് ഡിഎംകെ . 164 പേരുള്ള ഡിഎംകെ സ്ഥാനാര്‍ഥി പട്ടികയില്‍ 36 ശതമാനം പേരും പുതുമുഖങ്ങളാണ്. ഇത്തവണത്തെ പട്ടികയിലെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.
ദ്രവീഡിയന്‍ മോഡല്‍ 2.0 ലക്ഷ്യമിട്ടാണ് ഡിഎംകെ ഇറങ്ങുന്നത്. 164 പേരുള്ള പട്ടികയില്‍ 60 പേര്‍ പുതുമുഖങ്ങള്‍. 29 അഭിഭാഷകരും 17 എന്‍ജിനീയര്‍മാരും 15 ഡോക്ടര്‍മാരും ഏഴ് പിച്ച് ഡി ബിരുദധാരികളും പട്ടികയിലുണ്ട്. വനിത സ്ഥാനാര്‍ഥികള്‍ ആകെ 18 പേര്‍. ആര്‍.ഗാന്ധി, മനോ തങ്കരാജ്, കായല്‍വിഴി സെല്‍വരാജ് എന്നീ മന്ത്രിമാര്‍ക്ക് ഇക്കുറി സീറ്റില്ല. മുന്‍ മന്ത്രി കെ.പൊന്‍മുടിയാണ് സീറ്റില്ലാത്ത മറ്റൊരു പ്രമുഖ നേതാവ്. പകരം പൊന്‍മുടിയുടെ മകന്‍ ഗൗതം സികാമണിക്ക് തിരുക്കോവിലൂരും ആര്‍.ഗാന്ധിയുടെ മകന്‍ വിനോദ് ഗാന്ധിക്ക് റാണിപ്പെട്ടും സീറ്റ് നല്‍കി.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കൊളത്തൂരിലും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കിലും തന്നെയാണ് മല്‍സരിക്കുന്നത്. മന്ത്രി ഐ.പെരിയസാമിക്ക് പുറമേ മകനും ഇക്കുറി സീറ്റ് നല്‍കിയിട്ടുണ്ട് ഡിഎംകെ. ഡിണ്ടിഗലില്‍ നിന്നാണ് ഐ.പി.സെന്തില്‍കുമാര്‍ ജനവിധി തേടുന്നത്. സ്ഥാനാര്‍ഥി പട്ടികയും പുറത്തിറങ്ങിയതോടെ ഇനി കാത്തിരിക്കുന്നത് ഡിഎംകെയുടെ പ്രകടന പത്രികയ്ക്കായാണ്. ഇന്ന് വൈകിട്ട് പത്രിക പുറത്തിറക്കുമെന്നാണ് കരുതുന്നത്. അതിനിടെ ഡിഎംഡികെയും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി അധ്യക്ഷ പ്രേമലത വിജയകാന്ത് വിരുദാചലത്ത് മല്‍സരിക്കും. മകന്‍ വിജയ പ്രഭാകരന്‍ വിരുദുനഗറില്‍ നിന്ന് ജനവിധി തേടും.