സസ്പെൻസ് അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പി.ജെ.ജോസഫ് പടിയിറങ്ങുമ്പോൾ അഞ്ച് പതിറ്റാണ്ടുകാലത്തെ ഉദ്വേഗജനകമായ രാഷ്ട്രീയമാണ് ചരിത്രമാകുന്നത്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും മന്ത്രിയായിരിക്കെ ഭരണത്തിലും പി.ജെയെന്ന രണ്ടക്ഷരം മാറ്റങ്ങളുടെതായിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രം തൊടുപുഴയെന്ന് എഴുതിചേർത്ത് പി.ജെ. പത്ത് തവണയാണ് നിയമസഭയിലെത്തിയത്
അഞ്ച് പതിറ്റാണ്ടുകൾ…
പി ജെ ജോസഫ് എന്ന പി ജെ ജനങ്ങളോടൊപ്പം നടന്നു തീർത്ത ദൂരം ചെറുതല്ല. ഇനി തൊടുപുഴയെ നയിക്കുക മകൻ അപു ജോൺ ജോസഫ്. പ്രായാധിക്യവും ആരോഗ്യപ്രശ്നവും കണക്കിലെടുത്ത് വഴി മാറുന്നുവെന്ന് പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് മഹാസംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയിൽ വച്ച് നടത്തിയത് പി.ജെ.ജോസഫിന്റെ നിർബന്ധത്തെ തുടർന്നായിരുന്നു. ഇത് നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ പ്രഖ്യാപനം കൂടിയായാണ് പാർട്ടി നേതാക്കൾ കണ്ടത്. എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിൽ പാർട്ടി കൈവരിച്ച നേട്ടം പിജെ മുന്നിൽ നിന്ന് നയിച്ചത് കൊണ്ടാണെന്ന് പിന്നീട് നേതാക്കൾ ആവർത്തിച്ചു. നിയമസഭയിലേക്ക് ആരെന്ന ചോദ്യത്തിന് അവസാനം വരെ പി ജെ സസ്പെൻസ് പൊളിക്കാതെ കാത്തു. ഒടുക്കം മകന് വഴി മാറാൻ സ്വയം എടുത്ത തീരുമാനം. മക്കൾ രാഷ്ട്രീയത്തിന് എക്കലവും എതിര് നിന്ന പി ജെ മകന് വഴി മാറുന്നതിലും പാർട്ടിക്ക് കൃത്യമായ ഉത്തരമുണ്ട്
തൃക്കരിപ്പൂരിൽ മത്സരിക്കാൻ താല്പര്യം കാണിച്ച മകന് സ്വന്തം സീറ്റ് വിട്ട് കൊടുത്തതോടെ കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രം തൊടുപുഴ തന്നെയാകുമെന്നാണ് സൂചന.