കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു മുൻപായി തർക്കമണ്ഡലങ്ങളിൽ ഒറ്റ പേരിലേക്ക് എത്താൽ ഡൽഹിയിൽ തിരക്കിട്ട ചർച്ച. തൃപ്പൂണിത്തുറ, തവനൂർ, ബത്തേരി, പെരുമ്പാവൂർ സീറ്റുകളിലാണ് പ്രധാന തർക്കം. വൈകീട്ട് സ്ക്രീനിങ് കമ്മിറ്റി ചേർന്ന് പട്ടിക അന്തിമമാക്കും. ഇതാദ്യമായി സ്ക്രീനിങ് കമ്മിറ്റിയിൽ എ ഗ്രൂപ്പ് പ്രതിനിധികൾ ഇല്ല.
കെ.ബാബു മാറിനിൽക്കുന്ന തൃപ്പൂണിത്തുറയിൽ കെ.ബാബുവിനോട് തന്നെ അഭിപ്രായം തേടാനാണ് ഹൈക്കമാൻഡ് തീരുമാനം. തവനൂർ സീറ്റിൽ വി.എസ് ജോയിക്കായി അനിൽ കുമാർപക്ഷവും പി.ടി അജയമോഹനായി ചെന്നിത്തല പക്ഷവും കടുംപിടിത്തം തുടരുന്നു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയെ മാറ്റാനുള്ള ശ്രമത്തിനിടെ അദ്ദേഹം ഡൽഹിയിലത്തി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.
ബത്തേരിയിൽ ഐ സി ബാലകൃഷ്ണനെതിരെ അഴിമതി ആരോപണവും MN വിജയൻറെ ആത്മഹത്യയും സംബന്ധിച്ച ആരോപണങ്ങൾ ഉള്ളതിനാൽ മത്സരത്തിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ്യം ശക്തമാണ്. നാട്ടികയിൽ സിപിഐ വിമതൻ സി.സി മുകുന്ദനെ പരിഗണിക്കണമെന്ന ആവശ്യം പ്രാദേശിക നേതൃത്വം തള്ളി. കെ സുധാകരനും അടൂർ പ്രകാശും സ്ഥാനാർത്ഥിത്വത്തിനായി പിടിമുറുക്കുന്നുണ്ടെങ്കിലും എംപിമാർ മത്സരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തൃക്കരിപ്പൂരും ഏറ്റുമാനൂരും ഇടുക്കിയും കേരള കോൺഗ്രസ് വിട്ടു നൽകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പകരം പൂഞ്ഞാർ നൽകിയേക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പിസി വിഷ്ണുനാഥ്,എംപിമാർ തുടങ്ങിയവർ കേരള ഹൗസിൽ പ്രത്യേകം കൂടിക്കാഴ്ച തുടരുകയാണ്.