കോട്ടയം പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിൽ വിവാദവും പരാതിയും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്ററാണ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ വച്ചത്. ഉമ്മൻചാണ്ടിയെ അപമാനിച്ചെന്നും ജാഥാ ക്യാപ്റ്റനായ ജോസ് കെ.മാണി തള്ളിപ്പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ആവശ്യപ്പെട്ടു. പോസ്റ്റര്‍ വച്ചത് സാമൂഹ്യവിരുദ്ധരെന്ന് ജോസ് കെ.മാണി.
ഉമ്മൻചാണ്ടി മരിച്ചിട്ടും വേട്ടയാടുന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ആരോപിച്ചു. കല്ലറയിൽ അപമാനിക്കാൻ ശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെ പോസ്റ്റര്‍ ഒട്ടിപ്പിച്ചത് കോണ്‍ഗ്രസെന്ന് സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്‍.രഘുനാഥ് . കോണ്‍ഗ്രസിന്റേത് നീചമായ പ്രവൃത്തിയാണ്. എന്തുകൊണ്ട് കോണ്‍ഗ്രസ് പരാതി കൊടുത്തില്ലെന്നും ടി.ആര്‍.രഘുനാഥ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍വച്ച് അപമാനിച്ചെന്ന് ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തണമെന്ന് പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയ്തത് മനോവൈകല്യമുള്ളയാളെന്ന് കേരള കോണ്‍ഗ്രസ് (എം) വ്യക്തമാക്കി.