വോട്ട് മോഷണ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ ഡിജിറ്റൽ രൂപം നൽകാത്തതും വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ നശിപ്പിച്ചതും വിശദീകരിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, ബെംഗളൂരു സെൻട്രലിൽ മണ്ഡലത്തിലെ ഒരു ലക്ഷത്തിലേറെയുള്ള കള്ളവോട്ടിൽ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു.
ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് പുറത്തുവിട്ടാണെങ്കിൽ ഇന്ന് പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ആവർത്തിച്ചത്. ഒരാൾക്ക് ഒരു വോട്ടെന്നതാണ് ഭരണഘടനയുടെ അടിത്തറയെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടന തകർക്കുകയാണെന്നും ആരോപിച്ചു. തെളിവ് ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് മുന്നറിയിപ്പ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങൾ തിരിച്ചും ചോദിച്ചു.
ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുരയിൽ നടന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, കർണാടക സർക്കാർ കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വോട്ട് അട്ടിമറിയിൽ കേസെടുക്കാനുള്ള സാധ്യതയേറി. നിയമവശങ്ങൾ പരിശോധിച്ചതിനുശേഷം അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച് സർക്കാർ തീരുമാനമുണ്ടാകും.