pj-kurein

രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തി യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന നേതാവ് പി.ജെ. കുര്യൻ. യൂത്ത്  നേതാക്കളെ ടിവിയിൽ കാണാമെന്നും പ്രവർത്തകരെ കൂട്ടാൻ ആളില്ലെന്നും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കുര്യൻ പരിഹസിച്ചു. എന്നാല്‍ സമരവേദികളിൽ ആൾ കുറവില്ല എന്നായിരുന്നു രാഹുൽ മാങ്കുട്ടത്തിലിന്റെ മറുപടി.

എസ്എഫ്ഐയുടെ സർവ്വകലാശാല സമരത്തെക്കുറിച്ചാണ് പിജെ കുര്യൻ പുകഴ്ത്തി തുടങ്ങിയത്.   ക്ഷുഭിത യൗവനത്തെ അവർ കൂടെ നിർത്തുന്നു.

എതിർ പ്രചാരണങ്ങൾക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്. ടിവിയിൽ കാണുന്ന നേതാക്കൾക്ക് ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ല.

വിമർശനങ്ങളെ ശിരസാ വഹിക്കുന്നു എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കുടുംബസംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാം.

പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളിൽ ഇല്ല. പിജെ കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരരംഗത്ത് പോലീസ് മർദ്ദനമേൽക്കുകയാണ് എന്നും രാഹുൽ പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിൽ ഇതു പറഞ്ഞെങ്കിലും ജില്ലയിലെ യൂത്ത് കോൺഗ്രസ് സമരങ്ങളിൽ പങ്കാളിത്തം വളരെ കുറവാണ്. തന്റെ ഉപദേശം കേൾക്കാത്തത് കൊണ്ടാണ് ജില്ലയിലെ 5 കോൺഗ്രസ് സീറ്റും നഷ്ടപ്പെട്ടതെന്നും നേതൃത്വത്തിൽ പിജെ കുര്യൻ അവകാശപ്പെട്ടു. കൂടിയാലോചന ഇല്ലാതെ സ്ഥാനാർത്ഥികളെ നിർണയിച്ചാൽ ഇത്തവണയും തിരിച്ചടി ഉണ്ടാകുമെന്നും കുര്യൻ പറഞ്ഞു