വീറും വാശിയും നിറഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എഎപിയായിരുന്നു ലീഡ് നേടിയത്. എന്നാല്‍ തൊട്ടുപിന്നാലെ ബിജെപി മുന്നിലെത്തി. അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും അതിഷിയും പിന്നിലാണ്.
ഉച്ചയോടെ അന്തിമ ഫലമറിയാം. ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ട് ചെയ്തത്. തലസ്ഥാന നഗരത്തിന്‍റെ ഭരണത്തിനായി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടുന്നതെങ്കിലും കഴിഞ്ഞ രണ്ട് തവണയും സീറ്റൊന്നും ലഭിക്കാത്ത കോണ്‍ഗ്രസ് ഏതാനും സീറ്റില്‍ വിജയിച്ചുകയറാമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു.