ശബരിമലയിലെ യുവതീ പ്രവേശന വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാവില്ലെന്ന് തന്ത്രി സുപ്രീം കോടതിയില്‍. ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും സവിശേഷതകളുണ്ട്. അതനുസരിച്ച് ആചാരങ്ങളില്‍ മാറ്റങ്ങളുണ്ടാകാം. അവ സംരക്ഷിക്കുന്നത് വിശ്വാസത്തിന്‍റെ ഭാഗമാണ്. അതില്‍ യുക്തി പരിശോധിക്കാനാകില്ലെന്നും തന്ത്രി കണ്ഠര് രാജീവരിനായി മുതിര്‍ന്ന അഭിഭാഷന്‍ വി.ഗിരി വാദിച്ചു.
ഭരണഘടനാ തത്വങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാള്‍ക്ക് വിശ്വാസത്തില്‍ നിലപാടെടുക്കാനാകില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ക്ഷേത്രത്തില്‍ പോകുന്നതിന്‍റെ കാരണം വിശ്വാസമായിരിക്കണം.
വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് ബി.വി.നാഗരത്ന നീരീക്ഷിച്ചു. യുവതീ പ്രവേശനം പുഃനപരിശോധനാ റഫറന്‍സില്‍ അടുത്ത ആഴ്ചയും വാദം തുടരും.