ബംഗാളിലെ എസ്ഐആറില്‍ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രീംകോടതിയില്‍ മമതയുടെ വാദം പൂര്‍ത്തിയായി. അവസരം തന്നതിന് കോടതിയോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഹര്‍ജി പാര്‍ട്ടിക്കല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ്. ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യം വയ്ക്കുന്നെന്നും വോട്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് മമത പറഞ്ഞു. എസ്ഐആര്‍ സാധുതയെക്കുറിച്ച് വാദം കേള്‍ക്കാനാവില്ലെന്നും സംസ്ഥാനം സഹകരിക്കുന്നില്ലെന്ന് തിര. കമ്മിഷന്‍ പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ തിര.കമ്മിഷന്‍ വാദം പച്ചക്കള്ളമെന്ന് മമത ബാനര്‍ജി മറുപടി നല്‍കി.
വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നേരിട്ട് വാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു മമത. ഇന്ന് രാവിലെ പത്തേകാലോടെയാണ് മമതാ ബാനർജി സുപ്രീംകോടതിയിൽ എത്തിയത്. വിഷയം ഇന്ന് പരിഗണിച്ചാൽ വാദിക്കാൻ അനുമതി തേടി മമത അപേക്ഷ നൽകുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിച്ചത്. മമതാ ബാനർജി സുപ്രീംകോടതിയിൽ എത്തിയത് കണക്കിലെടുത്ത് വൻ സുരക്ഷാ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മമതയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നോട്ടിസ് അയച്ചു. രണ്ടു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. തിങ്കളാഴ്ച വിശദവാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിച്ചു.