Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

പന്ത്രണ്ടാം വയസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിക്കെതിരെ മൊഴിനല്‍കാന്‍ കോടതിയിലെത്തി. പ്രതിയെ തിരിച്ചറിഞ്ഞ് നടന്നതെല്ലാം കോടതിയെ ബോധിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 51കാരനായ പ്രതിക്ക് കോടതി 10 വര്‍ഷം തടവും ജീവപര്യന്തവും വിധിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബക്കിന് 15 ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു. തമിഴ്നാട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2015ല്‍ ചെന്നൈയിലെ വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത്. വീട്ടുടമയുടെ മരുമകന്‍ അബ്ബാസ് അലി എന്നയാളാണ് പ്രതി. സംഭവം നടക്കുന്ന സമയത്ത് 41 വയസാണ് അബ്ബാസ് അലിയ്ക്ക് പ്രായം. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ പ്രതി പെണ്‍കുട്ടിയെ ദിണ്ടിഗലിലേക്ക് തട്ടിക്കൊണ്ടുപോയി. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

മകളെ കാണാനില്ലെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് 2 ദിവസങ്ങള്‍ക്കുശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അബ്ബാസ് അലിക്കെതിരെ കേസെടുത്തിരുന്നെങ്കിലും മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോ കുടുംബമോ സ്റ്റേഷനിലോ കോടതിയിലോ എത്തിയിരുന്നില്ല. പരാതിക്കാരില്ലാത്തതോടെ കേസ് പാതിവഴിയില്‍ നിന്നുപോകുകയും ചെയ്തു. മൊഴി പറയാന്‍ എത്തിയാല്‍ മകളെയും അമ്മയെയും കൊന്നുകളയുമെന്ന അബ്ബാസ് അലിയുടെ ഭീഷണിയെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരുമറിയാതെ നാടുവിട്ടത്.

10 വര്‍ഷക്കാലം പേരും മേല്‍വിലാസവും മറച്ചുവച്ച അമ്മയും മകളും കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. എന്നാല്‍ ചെന്നൈ എംകെബി നഗര്‍ വനിതാപൊലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷണം തുടരുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ അതിജീവിതയായ പെണ്‍കുട്ടിയെയും അമ്മയെയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി 51കാരനായ പ്രതിക്ക് 10 വര്‍ഷം തടവും ജീവപര്യന്തവും നഷ്ടപരിഹാരത്തുകയും വിധിച്ചു.

ENGLISH SUMMARY:

Tamilnadu rape survivor testifies in court after 10 years, abuser gets life term