ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. ഗേൾസ് ഹോസ്റ്റൽ മെസ്സിലെ കരാറുകാരനെ മാറ്റണം, വാർഡനും പ്രൊവോസ്റ്റും രാജി വെക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ. പ്രശ്നം പരിഹരിക്കാതെ പ്രോക്ടർ ആളുകളെ വിട്ട് ആക്രമിക്കുകയാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. രാത്രിയും പകലുമായി ദിവസങ്ങളായി വിദ്യാർത്ഥിനികൾ ജാമിയ സർവ്വകലാശാലയുടെ സെന്റിനറി ഗേറ്റിനു മുൻപിൽ പ്രതിഷേധിക്കുകയാണ്. ജമ്മു കശ്മീർ ഗേൾസ് ഹോസ്റ്റൽ മെസ്സിൽ നൽകുന്ന ഭക്ഷണമാണ് പ്രശ്‌നം. നാശമായതും പ്രാണികൾ ഉള്ളതുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വിദ്യാർഥികൾ. അതിനാൽ കരാർ മാറ്റണമെന്നും വനിതാ ജീവനക്കാരെ നിയമിക്കണമെന്നുമാണ് പ്രധാന ആവശ്യം.
നേരത്തെ ഈ ആവശ്യം അംഗീകരിച്ച സർവകലാശാല അധികൃതർ നിലവിൽ വഞ്ചിക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സമരം ചെയ്യുന്നവർക്ക് എതിരെ പ്രതികാര നടപടിക്കാണ് സർവകലാശാല ഒരുങ്ങുന്നതെന്നും വിദ്യാർഥികൾ. സമരം ചെയ്യുന്ന വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി NSU, MSF, ഐസ പ്രവർത്തകരും എത്തിയിട്ടുണ്ട്. എന്നാൽ രാത്രിയാകുമ്പോൾ പിന്തുണച്ചെത്തുന്ന ആൺകുട്ടികളെ പ്രോക്ടറുടെ സംഘം ആക്രമിക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.