സമൂഹമാധ്യമങ്ങളിൽ തരംഗമായ 1980കളിലെ AI ഫോട്ടോ ട്രെൻഡ് ഉപയോഗിച്ച് സോണിയ ഗാന്ധിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ബിജെപി. ബാറിനുള്ളില്‍ അസ്ലീല വസ്ത്രം ധരിച്ച് മദ്യഗ്ലാസുമായി പുരുഷന്‍മാരുടെ ഇടയില്‍ നില്‍ക്കുന്നതുപോലെയുള്ള AI ചിത്രങ്ങള്‍ ബിജെപിയുടെ സംസ്ഥാന ഘടകങ്ങളടക്കം പങ്കുവെച്ചതോടെ രൂക്ഷവിമര്‍ശനങ്ങളാണ് സൈബറിടത്ത് ഉയരുന്നത്.
AI ട്രെൻഡിന്‍റെ ഭാഗമായി കോൺഗ്രസിന്‍റെ കേരള ഘടകം ഒരു ചിത്രം പങ്കുവെച്ചതോടെയാണ് പോരിന് തുടക്കമാകുന്നത്. 1980കളിലെ ഗുജറാത്തിലെ ഒരു തെരുവില്‍ നിര്‍ത്തിയിട്ട മാരുതി ഒമ്നി വാനിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇരിക്കുന്നതുപോലെയുള്ള AI ചിത്രമായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടും കോൺഗ്രസ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.
ഇതിന് മറുപടിയായി ബിജെപിയുടെ വിവിധ സംസ്ഥാന ഘടകങ്ങൾ രംഗത്തിറങ്ങി. എന്നാല്‍ സോണിയ ഗാന്ധിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള AI നിർമ്മിത ചിത്രങ്ങളാണ് ബിജെപി കേന്ദ്രങ്ങൾ പങ്കുവെച്ചത്. സോണിയ ഗാന്ധിയുടെ ജന്മസ്ഥലമായ ഇറ്റലിയിലെ 'ലൂസിയാന'യെ സൂചിപ്പിച്ചു കൊണ്ടുള്ള ക്യാപ്ഷനുകളോടെയും മദ്യശാലകളിലെ അന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുമുള്ള അപകീർത്തികരമായ AI ചിത്രങ്ങളാണ് ബിജെപിയുടെ ഗുജറാത്ത്, കേരളം, തെലങ്കാന സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഹാൻഡിലുകളിൽ നിന്നടക്കം വന്നത്. കടുത്ത വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പിന്നീട് ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയുണ്ടായി.
സ്ത്രീകൾക്കെതിരെയുള്ള വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയുമാണ് ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലുകൾ ഇതിലൂടെ പ്രകടിപ്പിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെ കോൺഗ്രസിന്‍റെ നിയമസെല്ലും മഹിളാ കോൺഗ്രസും ബിജെപിക്കെതിരെ ഔദ്യോഗികമായി പരാതി നൽകുകയും നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഇത്തരം സൈബർ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.