പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും . (ഫയല്‍ ചിത്രം)
അതിർത്തി തർക്കത്തിലെ മഞ്ഞുരുക്കത്തിന് വേദിയാകുമോ മോദി – ഷി കൂടിക്കാഴ്ച. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഗാൽവാൻ സംഘർഷത്തിനുശേഷം ഇതാദ്യമായാണ് ഷി ചിൻപിങ് ഇന്ത്യയിലെത്തുന്നത്. കിഴക്കന്‍ ലഡാക്കിനും അരുണാചലിനും മേലുള്ള ചൈനീസ് അവകാശവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. Also Read: സൗദിയില്‍ പ്രധാന എണ്ണ പൈപ്പ് ലൈന്‍ ആക്രമിച്ചു; ആഗോള എണ്ണവിതരണത്തെ ബാധിക്കും
2020ൽ കിഴക്കൻ ലഡാക്കിലെ ഗാൽവാനിലായിരുന്നു ഇന്ത്യ–ചൈന സൈനിക ഏറ്റുമുട്ടൽ. പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായി. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് ചൈന പാക്കിസ്ഥാനൊപ്പം നിന്നു. അടുത്തിടെ ബെയ്ജിങ് പുറത്തുവിട്ട പട്ടികയിൽ അരുണാചല്‍ പ്രദേശിലെ പല സ്ഥലങ്ങൾക്കും പുതിയ പേരുനൽകിയത് ഇന്ത്യയെ പ്രകോപിപ്പിച്ചു. ടിബറ്റിന്‍റെ ഭാഗമാണ് അരുണാചല്‍ എന്ന് സ്ഥാപിക്കാനാണ് ചൈനയുടെ ശ്രമം. എന്നാല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും അടുത്തിടെ നടത്തിയ ചര്‍ച്ച സാഹചര്യത്തിന് അയവുവരുത്തി. ഇരുസൈന്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ ഹോട്ട്‌ലൈനുകള്‍ സ്ഥാപിച്ചു. പുതിയ മീറ്റിങ് പോയിന്റുകളും ഒരുക്കി.
ചൈനീസ് ആപ്പുകളും സോഫ്റ്റ്‌വെയറുകളും നിരോധിച്ചത് പിന്‍വലിക്കണമെന്ന് ചൈന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടേക്കും. ടിക് ടോക്കിനും വീചാറ്റിനുമുള്ള നിരോധനം പ്രധാനമാണ്. ചില പ്രത്യേകമേഖലകളിലെ നിക്ഷേപത്തിനും നിയന്ത്രണങ്ങളുണ്ട്. അഞ്ചുവര്‍ഷത്തിനുശേഷം 2025ല്‍ പുനരാരംഭിച്ച ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായേക്കും. തീരുവയുദ്ധവും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി തലവേദന സൃഷ്ടിക്കുന്ന യുഎസ് പ്രസിഡന്‍റിനെ നേരിടാന്‍ ഇന്ത്യയടക്കം ബ്രിക്സ് രാജ്യങ്ങളുമായുള്ള സഹകരണം ചൈനയ്ക്ക് നിര്‍ണായകമാണ്.
തിർത്തി തർക്കം തുടരുന്നു. വിശ്വാസമില്ലായ്മയും പൂർണമായി മാറിയിട്ടില്ല. ഏഴ് വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോൾ ബന്ധത്തിൽ എന്ത് മാറ്റമുണ്ടാകും? ഉറ്റുനോക്കുകയാണ് ലോകം.