PTI
സി.ജെ.പി പ്രതിഷേധത്തിനു മുന്നില്‍ വീണ്ടും മുട്ടുമടക്കി ഡല്‍ഹി പൊലീസ്. ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ നിഷു ആസാദ് എന്ന ദലിത് വിദ്യാർഥിനിയെയും പിതാവ് സഞ്ജയിനെയും മര്‍ദിച്ച കേസിൽ പ്രതി സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിലെടുത്തു. വധശ്രമക്കുറ്റം ചുമത്തും. പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ സി.ജെ.പി. നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.
രാവിലെ പതിനൊന്നുമണിയോടെയാണ് സി.ജെ.പി. നേതാക്കളായ സൗരവ് ദാസിന്‍റെയും അഷുതോഷ് രംഗയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സൗരവിനെയും അഷുതോഷിനെയും മാത്രം പൊലീസ് അകത്തേക്ക് കടത്തിവിട്ടതോടെ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടെ നിഷുവിനെയും കൂട്ടി ചന്ദ്രശേഖര്‍ ആസാദ് എം.പിയും കോണ്‍ഗ്രസ് ലീഗല്‍ ടീം അംഗങ്ങളും എത്തി. രണ്ടുമണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പൊലീസ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യും, വധശ്രമം, എസ്.സി, എസ്.ടി അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തും. നിഷുവിനുനേരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ഭീഷണിക്കെതിരെ പ്രത്യേകം കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചതായി അഭിഭാഷകന്‍ പറഞ്ഞു
പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി പപ്പു യാദവും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. നിഷു ആസാദിനെയും സഞ്ജയ് കുമാറിനെയും അക്രമിച്ചത് താനാണെന്നും ഡല്‍ഹി മന്ത്രി കപില്‍ മിശ്ര ഉള്‍പ്പെടെ ഇടപെട്ടാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത് എന്നുമുള്ള സ്വതന്ത്ര ഭരദ്വാജിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സി.ജെ.പി. പ്രതിഷേധം ശക്തമാക്കിയത്