People move on a inundated area, as they arrive by a boat from Nakta Diyara, following a rise in the water level of Ganga river, in Patna (PTI)
നേപ്പാളിലെ കനത്ത മഴയും പ്രളയവും ബിഹാറിലും ആശങ്ക ഉയർത്തുന്നു. നാല് നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ഇതിനിടെ, ഉത്തരാഖണ്ഡിലെ 13 ഹിമതടാകങ്ങളിലും അപകട സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
നേപ്പാളിലെ കനത്ത മഴയും പ്രളയ ജലം ഒഴുകിയെത്തുന്നതും കാരണം ഗംഗ, ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക് നദികളിലെ ജലനിരപ്പ് ഉയരുകയാണ്. പല സ്ഥലങ്ങളിലും നദികൾ അപകടനില തൊട്ടു. ചിലയിടങ്ങളിൽ അപകടനില മറികടന്നു. യുപി അതിർത്തിയിലും ജാഗ്രത തുടരുകയാണ്. രണ്ട് സംസ്ഥാനങ്ങളിലുമായി 20 ടീം എന്‍ഡിആര്‍എഫ് തയാറാണ്. ഗണ്ഡക് നദീതീരത്തുനിന്ന് ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേപ്പാളിൽനിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇവയെന്നാണ് സംശയിക്കുന്നത്.
Also read: ‘ഇതൊരു തുടക്കം’; ‘250 കോടി ലീറ്റര്‍ കെട്ടിക്കിടക്കുന്ന തടാകം പൊട്ടും’
നേപ്പാൾ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് ഉത്തരാഖണ്ഡിലെ 13 ഹിമതടാകങ്ങളിലും അപകട സാധ്യതയെന്ന വിവരം പുറത്തുവരുന്നത്. അടിയന്തര നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി. താഴ്‌വരകളിലെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകും. അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും സെൻസറുകളും സ്ഥാപിക്കും. ഹിമാലയൻ മേഖലകളിൽ ആഗോള താപനം മൂലം മഞ്ഞുമലകൾ വേഗത്തിൽ ഉരുകുന്നതും തടാകങ്ങളിലെ ജലനിരപ്പ് ഉയരുന്നതും ജമ്മു കശ്മീരിനും ലഡാക്കിനും ഹിമാചല്‍ പ്രദേശിനും ഉത്തരാഖണ്ഡിനും വലിയ ഭീഷണിയാണ്. മഞ്ഞുപാളികൾ മലനിരകളിൽനിന്ന് ഉരുകി നീങ്ങുമ്പോഴുണ്ടാകുന്ന കുഴികളിൽ വെള്ളം നിറഞ്ഞ് തടാകമായി മാറുന്നതാണ് ഹിമതടാകം