യു.ജി.സി നെറ്റ് പരീക്ഷാക്രമക്കേടിൽ ദേശീയ പരീക്ഷാ ഏജന്‍സിക്കെതിരെ വിദ്യാര്‍ഥി സംഘടനടകളുടെ വന്‍ പ്രതിഷേധം. ഡൽഹിയിലെ എന്‍.ടി.എ ആസ്ഥാനത്തേക്ക് ഇടത് വിദ്യാര്‍ഥി സംഘടനകളും എന്‍.എസ്.യുവും മാര്‍ച്ച് നടത്തി. വിദ്യാർഥികളുടെ ഭാവിവച്ച് പന്താടരുതെന്ന് എബിവിപി മുന്നറിയിപ്പ് നല്‍കി. പരീക്ഷാ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു.
സി.ജെ.പി പ്രതിഷേധം അവസാനിച്ച് ദിവസങ്ങള്‍ക്കകം രാജ്യതലസ്ഥാനത്ത് വീണ്ടും ദേശീയ പരീക്ഷാ ഏജന്‍സിക്കെതിരെ വിദ്യാര്‍ഥികള്‍ തെരുവില്‍. ക്രമക്കേട് കണ്ടെത്തി യു.ജി.സി നെറ്റ് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ റദ്ദാക്കി പുനപരീക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിഷേധം. എന്‍ടിഎ പിരിച്ചുവിടണമെന്നും മേധാവി പ്രദീപ് ജോഷി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എന്‍എസ്‌യുഐ, എസ്.എഫ്.ഐ, ഐസ, എഐഎസ്എഫ്, സംഘടനകള്‍ എന്‍ടിഎ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
Also read: നെറ്റ് മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ; ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകള്‍ 9 നും 10 നും
തുടര്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എന്‍ടിഎ ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. എന്‍.ടി.എ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി പരീക്ഷാ പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും എല്ലാ പരീക്ഷാ പ്രക്രിയകളിലു സമഗ്രമായി പരിശോധിക്കാനും നിര്‍ദേശിച്ചു. നീറ്റ് ക്രമക്കേടിനുശേഷം അന്‍പതിലധികം ജീവനക്കാരെ നീക്കം ചെയ്തതായും പുതിയ നിയമനങ്ങള്‍ക്ക് നടപടി തുടങ്ങിയതായും എന്‍.ടി.എ വിശദീകരിച്ചു.
സൈബർ സുരക്ഷ, ചോദ്യപേപ്പർ, പ്രത്യേക മേഖലകൾ എന്നിവയ്ക്കായി സ്വകാര്യ മേഖലയിൽനിന്ന് സ്പെഷ്യലിസ്റ്റുകളെ നിയമിക്കാനും നീക്കമുണ്ട്. നീറ്റ് പരീക്ഷയ്ക്കുപിന്നാലെ നെറ്റിലും ക്രമക്കേടുണ്ടായത് കേന്ദ്രത്തിന് തലവേദനയാണ്.