ഫുക്കറ്റ് - ഡൽഹി വിമാനം അപകടത്തിൽപ്പെട്ടതിൽ പൈലറ്റ് ഇൻ കമാൻഡിന് കൂടുതൽ കുരുക്ക്. ക്യാപ്റ്റൻ ലഹരി ഉപയോഗിച്ച പോലെയാണ് പെരുമാറിയതെന്ന് ക്യാബിൻ ക്രൂ അംഗത്തിന്‍റെ പരാതി. നടപടി ആവര്‍ത്തിക്കരുതെന്ന് കർശന മുന്നറിയിപ്പ് കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകി.
രണ്ടാം ലഹരിപരിശോധനയിലും പോസിറ്റീവായ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റനെതിരെയാണ് ക്യാബിന്‍ ക്രൂ അംഗം വിമാന കമ്പിനിക്ക് പരാതി നല്‍കിയത്. നടക്കാൻ പോലും പറ്റാത്ത നിലയിലായിരുന്നു ക്യാപ്റ്റന്‍ എന്ന് പരാതിയിലുണ്ടെന്നാണ് സൂചന. കോക്പിറ്റിൽ സ്റ്റാൾ മുന്നറിയിപ്പ് ലഭിച്ചപ്പോൾ ക്യാപ്റ്റൻ സീറ്റിലുണ്ടായിരുന്നില്ല. വിമാനം ഉയരം നഷ്ടപ്പെടുമ്പോൾ പൈലറ്റ് കോ-പൈലറ്റിന്‍റെ സീറ്റിന് പിന്നിൽ നിൽക്കുകയായിരുന്നു എന്നാണ് വിവരം. സഹപൈലറ്റാണ്, വിമാനം സ്ഥിരതയിലെത്തിച്ചത്. ഓഗസ്റ്റ് നാലിനാണ് ഒഡീഷയ്ക്ക് മുകളില്‍വച്ച് വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചത്. 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരുക്കേറ്റത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനങ്ങളിലെ തകരാറും പരിശോധിക്കുന്നുണ്ട്.
ക്യാപ്റ്റന്‍റെ ലഹരി ഉപയോഗവും അപകടവും തമ്മിൽ ബന്ധമുണ്ടായേക്കില്ല. വിമാനം ആകാശച്ചുഴിയിൽപ്പെട്ടു എന്ന സാധ്യതയും വിദഗ്ധർ തള്ളി. അപകടത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം തുടരുകയാണ്. സാങ്കേതിക, പ്രവർത്തന, മെഡിക്കൽ, മനുഷ്യപിഴവ് ഘടകങ്ങൾ പരിശോധിക്കും. സമാന അപകടങ്ങൾ ആവർത്തിക്കരുത് എന്ന കർശന മുന്നറിയിപ്പ് രാജ്യത്തെ വിമാന കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകി. സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് ഉപയോഗവുമായി ബന്ധപ്പെട്ട ഡിജിസിഎ ചട്ടങ്ങൾ പുനഃപരിശോധിക്കും.