കര്‍ണാടക ബിഡദിക്ക് സമീപം ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച അപകടം വീണ്ടും ദേശീയപാതയുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. യാത്രാസമയം കുറച്ച് കർണാടകയുടെ വികസനത്തിന്‍റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട എക്സ്പ്രസ് വേ, ഉദ്ഘാടനം കഴിഞ്ഞ നാളുകളിൽ തന്നെ അപകടങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഏറ്റവും പുതിയ അപകടത്തോടെ ആ ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്.

 

118 കിലോമീറ്റർ നീളമുള്ള ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേ 2023-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങൾക്കായി തുറന്ന് നല്‍കിയത്. ബെംഗളൂരുവിൽ നിന്ന് മൈസൂരിലെത്താൻ മൂന്ന് മണിക്കൂറിലേറെ എടുത്തിരുന്ന യാത്ര വെറും 75 മുതൽ 90 മിനിറ്റായി ചുരുങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരും ചരക്കുവാഹനങ്ങളും ഈ പാതയെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ വേഗത വർധിച്ചതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയർന്നു.

 

മൂന്നുവർഷം; ആയിരക്കണക്കിന് അപകടങ്ങൾ

 

മൂന്നുവർഷത്തിനിടെ  1675  അപകടങ്ങളില്‍ 217 പേരുടെ ജീവനാണ് ബെംഗളൂരു–മൈസൂരു ഹൈവേയില്‍ പൊലിഞ്ഞത്. പാത തുറന്നുകൊടുത്ത 2023ല്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ അപകടങ്ങള്‍. 554 അപകടങ്ങളില്‍ 110 പേരുടെ ജീവനാണ് ഇല്ലാതായത്. തൊട്ടടുത്ത വര്‍ഷം 448 അപകടങ്ങളില്‍ 54 പേര്‍ മരിച്ചു.2025 ല്‍ 503 അപകടങ്ങളാണുണ്ടായത്. ഇതില്‍ 51 പേരും മരിച്ചു. ഈവര്‍ഷം ഇതുവരെ 170 അപകടങ്ങളാണുണ്ടായത്.

 

Also read: ഡ്രൈവറെ രണ്ടുദിവസം തുടര്‍ച്ചയായി രാത്രി ഡ്യൂട്ടിയ്ക്ക് നിയോഗിച്ചു; ഗുരുതര ചട്ടലംഘനം

 

എന്തുകൊണ്ട് അപകടങ്ങൾ വർധിച്ചു?

 

 

ബെംഗളൂരു–മൈസൂരു ഹൈവേ അതിവേഗ യാത്രയ്ക്കായി നിര്‍മിച്ചതാണ്. എന്നാല്‍ അനുഭവസമ്പന്നരല്ലാത്ത ഡ്രൈവര്‍മാരുടെ അതിവേഗ യാത്ര അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നുണ്ട്. .വളവുകള്‍ അധികമില്ലാതെ നേരായായ പാതകൾ വാഹനങ്ങളെ അതി വേഗതയിലേക്ക് നയിക്കുന്നു. മണിക്കൂറില്‍ 100 മുതല്‍ 120 വേഗത കൈവരിക്കാനാകും. ഭൂരിഭാഗം പേരും പരമാവധി വേഗതയിലാണ് യാത്ര ചെയ്യുക. ഡ്രൈവർമാര്‍ ദേശീയപാതയുടെ സ്വഭാവം കണക്കിലെടുക്കാതെ വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. അമിതവേഗം, പെട്ടെന്നുള്ള ലൈന്‍ മാറ്റം, ഡ്രൈവർമാരുടെ ഉറക്കക്ഷീണം, മഴക്കാലത്ത് റോഡ് വഴുക്കൽ, ശ്രദ്ധക്കുറവ് എന്നിവയാണ് അപകടങ്ങളിലേക്ക് നയിക്കുന്ന മറ്റുകാരണങ്ങള്‍

 

ബിഡദി–രാമനഗര മേഖല 

 

ഇന്നത്തെ അപകടം നടന്ന ബിഡദി–രാമനഗര മേഖല ബെംഗളൂരുവിൽ നിന്ന് എക്സ്പ്രസ് വേയിലേക്ക് പ്രവേശിക്കുന്ന പ്രധാന ഭാഗങ്ങളിലൊന്നാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ മേഖലയിൽ മുൻപും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

2023-ൽ രാമനഗരയ്ക്ക് സമീപം KSRTC ഇലക്ട്രിക് ബസ് ചരക്കുവാഹനത്തിലിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. 2026 മാർച്ചിൽ ചന്നപട്ടണയ്ക്കടുത്തുണ്ടായ സ്വകാര്യ ബസ് അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മദ്ദൂരിന് സമീപം കേരള ആർടിസി ബസ് അണ്ടർപാസിൽ ഇടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. അതേസമയം, ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖല ബിഡദിയല്ല. നിഡഗട്ട–മണ്ഡ്യ–മൈസൂരു ഭാഗങ്ങളാണ് ഇപ്പോഴും പ്രധാന അപകട ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കപ്പെടുന്നത്.

 

സുരക്ഷാ നടപടികൾ ഫലം കണ്ടോ?

 

അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് ദേശീയപാത അതോറിറ്റി നിരവധി സുരക്ഷാ നടപടികൾ നടപ്പാക്കി. AI ക്യാമറകൾ, സ്പീഡ് നിരീക്ഷണ സംവിധാനം, അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ATMS), അധിക മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിച്ചു. ഇതിന്‍റെ ഫലമായി 2023-ൽ 110 ആയിരുന്ന മരണസംഖ്യ 2024-ൽ 54 ആയും 2025-ൽ 51 ആയും കുറഞ്ഞു. എന്നാൽ അപകടങ്ങളുടെ എണ്ണം ഇപ്പോഴും ഉയർന്ന നിലയിൽ തുടരുകയാണ്.

 

വീണ്ടും ഉയരുന്ന ചോദ്യങ്ങൾ

 

ബിഡദിക്ക് സമീപം ഉണ്ടായ ഏറ്റവും പുതിയ KSRTC അപകടത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണ്. എന്നാൽ ഈ അപകടം വീണ്ടും ഒരു യാഥാർഥ്യം ഓർമിപ്പിക്കുകയാണ്. അതിവേഗ യാത്രയ്ക്ക് വഴിയൊരുക്കിയ ബെംഗളൂരു–മൈസൂരു പാതയില്‍ അടിസ്ഥാനസൗകര്യ വികസനം മാത്രം മതിയാകില്ല. പകരം സുരക്ഷിത ഡ്രൈവിങ് സംസ്കാരവും അത്രത്തോളം പ്രധാനമാണ്. മൂന്നുവർഷത്തിനിടെ 200-ലേറെ ജീവനുകൾ നഷ്ടമായ പാതയിൽ, ഇന്നത്തെ അപകടം മറ്റൊരു കണക്കായി മാറുമ്പോൾ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളും വീണ്ടും ശക്തമാകുകയാണ്.

 

 

 

ENGLISH SUMMARY:

Bengaluru-Mysuru Expressway accidents have claimed 217 lives in three years, raising serious concerns about road safety. The high-speed corridor, designed to reduce travel time, has become a death trap due to speeding and inadequate driver awareness.