രാജസ്ഥാനിലെ ജയ്പൂരിൽ മഴ പെയ്യുമ്പോള്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരെ പൊലീസ് ഇറക്കിവിടുന്ന വീഡിയോ പുറത്തുവിട്ട് കോക്ക്റോച്ച് ജനത പാര്‍ട്ടി. പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിച്ച വെയിറ്റിങ് ഷെഡില്‍ കയറിനിൽക്കാൻ പോലും സാധാരണക്കാർക്ക് അവകാശമില്ലേ എന്ന അടിക്കുറിപ്പോടെയാണ് സിജെപി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വീഡിയോ പങ്കുവെച്ചത്.
സ്ഥലത്ത് ശക്തമായ മഴപെയ്യുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മഴയില്‍ നിന്ന് രക്ഷനേടാനായി കാല്‍നടയാത്രക്കാരും ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവരും അടക്കം ബസ് ഷെല്‍റ്ററില്‍ കയറിനിൽക്കുകയായിരുന്നു. അപ്പോഴാണ് പൊലീസുകാരെത്തി അവിടെ നിന്ന് ആളുകളെ നീക്കം ചെയ്യുന്നത്. വിഐപി കടന്നുപോകുന്നു എന്ന പേരിലാണ് പൊലീസ് ഇവരെ അടിച്ചോടിച്ചത്.
ജയ്പൂരിൽ നിന്നുള്ള ഈ കാഴ്ചയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. വിഐപി പ്രോട്ടോക്കോളിന്‍റെ പേരിൽ രാജ്യത്ത് നടക്കുന്ന അനീതികളുടെ ഒരംശം മാത്രമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂട സംവിധാനങ്ങൾ തന്നെ വിഐപി പ്രോട്ടോക്കോളിന്റെ മറവിൽ സാധാരണക്കാരെ വഴിയാധാരമാക്കുകയാണെന്നും സാധാരണക്കാരുടെ അടിസ്ഥാന അവകാശങ്ങൾ കാറ്റിൽപ്പറത്തുന്നതാണ് വി.ഐ.പി സംസ്കാരമെന്നും അടക്കമുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.