നിരാഹാരം അവസാനിപ്പിക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ ഉപാധികളുമായി സോനം വാങ്ചുക്. സമരക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ഉറപ്പ് നല്‍കണമെന്നാണ് പ്രധാന ആവശ്യം. ധര്‍മേന്ദ്ര പ്രധാനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മാറ്റുമെന്ന് മന്ത്രിമാര്‍ തന്നോട് പറഞ്ഞതായും കേന്ദ്രത്തിനയച്ച കത്തില്‍ വാങ്ചുക് ചൂണ്ടിക്കാട്ടി
അതേസമയം, പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സിജെപി. ജന്തര്‍ മന്തറില്‍ സമരം തുടരുമെന്ന് പ്രഖ്യാപനം. മൂന്ന് ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചു. 1.മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം. 2.ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം. 3.പ്രതിഷേധിച്ചവര്‍ക്കെതിരെ നിയമനടപടി പാടില്ല.
പ്രതിഷേധം ശക്തമാക്കിയ സിജെപിയെ അനുനയിപ്പിക്കാൻ കേന്ദ്ര ശ്രമം തുടങ്ങിയെങ്കിലും ചർച്ചയിൽ അനിശ്ചിതത്വം. തങ്ങൾ പറയുന്നിടത്ത് ചർച്ച നടത്തണമെന്ന നിലപാടിൽ ഇരുപക്ഷവും ഉറച്ചുനിൽക്കുകയാണ്. ഡൽഹിയിലേക്ക് പ്രതിഷേധക്കാർ ഒഴുകിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചും കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചുമാണ് സർക്കാർ നേരിട്ടത്. ധർമേന്ദ്ര പ്രധാന്‍റെ രാജിവരെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞു.
ചോദ്യപ്പേപ്പർ ചോർച്ചയിൽ ലോക്സഭയിൽ പ്രത്യേക ചർച്ചയാവാമെന്ന് സർക്കാർ. എന്നാൽ ആദ്യം വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു . ഇക്കാര്യങ്ങളൊക്കെ കോൺഗ്രസും ബിജെപിയും തമ്മിൽ മാത്രം തീരുമാനിച്ചാൽ പോരെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു.
ഇന്നലത്തെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്. ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള തടസപ്പെട്ടു. 12 മണിക്ക് സഭ ചേര്‍ന്നപ്പോള്‍ കെ.സി വേണുഗോപാലിന് സംസാരിക്കാന്‍ അവസരം നല്‍കി. പരീക്ഷ ക്രമക്കേടില്‍ ചര്‍ച്ചയാവാമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
ഇതിനിടെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മാത്ര ധാരണായായാല്‍ മതിയോ എന്ന് ചോദിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതിഷേധിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികളും തടസപ്പെട്ടു. രാവിലെ മകര കവാടത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു.
അതേസമയം, ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരത്തിൽ ഉൾപ്പെടുത്താത്തതിൽ ഇന്ത്യ സഖ്യ കക്ഷികൾ കോൺഗ്രസിനെ പ്രതിഷേധം അറിയിച്ചു. കോൺഗ്രസ് മാത്രമായി സമരം ചെയ്തത് ശരിയായില്ല എന്ന് സിപിഐ നേതാവ് പി.സന്തോഷ് കുമാർ പറഞ്ഞു. പെട്ടന്ന് തീരുമാനിച്ചതിനാലാണ് അറിയിക്കാൻ കഴിയാതിരുന്നതെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു.