നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ. രണ്ട് മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ രണ്ട് വ്യത്യസ്ത സ്കോറുകൾ പ്രത്യക്ഷപ്പെട്ടതായി കാൺപൂർ സ്വദേശി ആര്യ സിങ്. ഒഎംആർ ഷീറ്റിൽ 609 മാർക്ക് ഉണ്ടായിരുന്നു, പക്ഷേ ഫലം 540 ഉം പിന്നീട് 167 ഉം ആയി കാണിച്ചെന്ന് ചൂണ്ടിക്കാട്ടി എൻടിഎയ്ക്കും വിദ്യാഭ്യാസ മന്ത്രിക്കും ആര്യ പരാതി അയച്ചു.
അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ മാർക്കും ഔദ്യോഗിക ഫലവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് മറ്റ് വിദ്യാർഥികളുടെ പരാതി. മൂല്യനിർണയത്തിൽ എന്‍ടിഎക്ക് പറ്റിയ വീഴ്ചയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിദ്യാർഥികൾ അറിയിച്ച പരാതി അടിസ്ഥാനമാക്കി വിശദീകരണവും ഉചിതമായ നടപടിയും ആവശ്യപ്പെട്ട് എന്‍ടിഎക്ക് നിയമപരമായ നോട്ടീസ് നൽകുമെന്ന് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിണ്ടാൽ അറിയിച്ചു. എന്നാൽ ചട്ടപ്രകാരം വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചാൽ വിഷയം പരിശോധിച്ചു പരിഹരിക്കുമെന്നാണ് എന്‍ടിഎ മറുപടി.
അതേസമയം, നീറ്റ് യുജി പരീക്ഷയുടെ വ്യാജ ഒഎംആര്‍ ഷീറ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെ എന്‍ടിഎ മുന്നറിയിപ്പ് നല്‍കി. വ്യാജ OMR ഷീറ്റുകൾ ഫല പുനപരിശോധനയ്ക്കായി NTA യിൽ സമർപ്പിച്ചതായും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് താക്കീത്. OMR ഷീറ്റുകളും ഫൈനൽ സ്കോറും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കാണിച്ച് മഹാരാഷ്‌ട്രയിൽ നിന്നുളള 2വിദ്യാർത്ഥികളാണ് വ്യാജ രേഖകളോടെ NTA ക്ക് പരാതി നൽകിയത്. അതോടൊപ്പം നിരവധി വിദ്യാർഥികളും രക്ഷിതാക്കളും AI നിർമ്മിത OMR ഷീറ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടെത്തിയിരുന്നു.