പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തും. യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലെ നീരവ് മോദിയുടെ അപ്പീൽ തള്ളി. നീരവ് മോദിക്ക് മുന്നിലുണ്ടായിരുന്ന എല്ലാ നിയമവഴികളും ഇതോടെ അടഞ്ഞതായാണ് വിവരം.
ഇനി യുകെയുടെ ഭരണപരമായ നടപടികൾ മാത്രമാണ് അവശേഷിക്കുന്നത്. യുകെയിലെ വിവിധ കോടതികൾ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഇന്ത്യൻ ജയിലുകളിൽ ക്രൂരമായ പീഡനം ഏൽക്കേണ്ടി വരുമെന്നായിരുന്നു നീരവ് മോദി വാദിച്ചത്.
എന്നാൽ ഇന്ത്യ നൽകിയ ജയിൽ സുരക്ഷാ ഉറപ്പുകൾ തൃപ്തികരമാണെന്ന് വ്യക്തമാക്കിയ യുകെ ഹൈക്കോടതിയുടെ നിലപാട് യൂറോപ്യൻ കോടതിയും അംഗീകരിച്ചു. സിബിഐയും ഇഡിയും തിരയുന്ന നീരവ് മോദി 2019 മുതൽ ലണ്ടനിലെ ജയിലിലാണ് കഴിയുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സി ബെൽജിയത്തിലെ ജയിലിലാണ് ഉള്ളത്.