അഞ്ചുപേർക്ക് പുതുജീവനേകി ഏഴു വയസ്സുകാരൻ യാഷ് വാന്റെ മടക്കം. അപകടത്തിൽ മരിച്ച തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ യാഷ് വാന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. യാഷ് വാന്റെ വൃക്ക കോഴിക്കോട് ഇക്ര ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചാണ് ഏഴു വയസ്സുകാരൻ യാഷ് വാൻ അപകടത്തിൽപ്പെട്ടത്. ആദ്യം തിരുനെൽവേലി ആശുപത്രിയിലും പിന്നീട് കിംസിലും എത്തിച്ചെങ്കിലും രാത്രി പത്തരയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയിലും ആ മാതാപിതാക്കൾ അവയവദാനമെന്ന തീരുമാനമെടുക്കുകയായിരുന്നു. വൃക്കകളിൽ ഒന്ന് കോഴിക്കോട് ഇക്രയിലേക്ക് ആംബുലൻസ് മാർഗ്ഗമാണ് കൊണ്ടുപോകുന്നത്.
സമയബന്ധിതമായി അവയവം എത്തിക്കുന്നതിനായി യാത്രയിലുടനീളം പൊലീസ് പ്രത്യേക 'ഗ്രീൻ കോറിഡോർ' സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ വൃക്കയും കരളും ഹൃദയവാൽവും കോർണിയയും തിരുവനന്തപുരത്തെ മറ്റ് ആശുപത്രികളിലാണ് മാറ്റിവയ്ക്കുന്നത്.