Image Credit : Twitter
മദ്യപാനിയായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ അരുംകൊല. 23കാരനായ രാം ബാബുഭായ് ഭാംഭാവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബാബുഭായ് ഭാംഭാവയെും മാതാവ് മനീഷബെന്നിനെയും പൊലീസ് അറസ്റ്റ് ചെയ്തതു.
വിവാഹിതനായ രാം സ്ഥിരം മദ്യപാനിയായിരുന്നെന്നും മാതാപിതാക്കളായി എന്നും വഴക്കിലേര്‍പ്പെടുമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതേതുടര്‍ന്ന് മകനെ വകവരുത്താന്‍ തീരുമാനിച്ച മാതാപിതാക്കള്‍ കൊലയ്ക്ക് ശേഷം അത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുകയായിരുന്നു. പതിവുപോലെ മദ്യപിച്ചെത്തിയ രാം മാതാപിതാക്കളുമായി വഴക്കിലേര്‍പ്പെട്ടു. വഴക്കിനിടയില്‍ മാതാവ് മനീഷബെന്‍ കയ്യില്‍ കരുതിയ ആസിഡ് രാമിനെ ബലമായി കുടിപ്പിച്ചു. ആസിഡ് ഉളളില്‍ ചെന്ന് അവശനായ രാമിനെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
രാം സ്വയം ആസിഡ് കുടിച്ച് മരിച്ചതാണെന്നാണ് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. മാത്രമല്ല പിതാവ് ബാബുഭായ് തന്‍റെ സ്വാധീനം ഉപയോഗിച്ച് മെഡിക്കല്‍ കോളിജിനുപകരം മറ്റൊരു ആശുപത്രിയിലാണ് മകന്‍റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ സംശയം തോന്നിയ രാമിന്‍റെ ഭാര്യയാണ് ഭര്‍ത്താവിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്് പൊലീസിന് പരാതി നല്‍കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ രാമിന്‍റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് രാമിന്‍റെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. ഇവരുടെ നാല് മക്കളില്‍ മൂത്തവനാണ് കൊല്ലപ്പെട്ട രാം.