അയോധ്യ സംഭാവനത്തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ പൊലീസ് പരിശോധന. സംഭാവനയില്‍നിന്ന് വെട്ടിച്ച പണവും മറ്റും കണ്ടെത്താനായി പത്തിടങ്ങളിലാണ് റെയ്ഡ്. തട്ടിപ്പിൽ ഉന്നതരെ ഇതുവരെ പ്രതിചേർത്തിട്ടില്ല. ട്രസ്റ്റ് അംഗങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അയോധ്യ സംഭാവന തട്ടിപ്പുകേസില്‍ അറസ്റ്റിലായ എട്ടുപ്രതികളുടെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട രണ്ടിടങ്ങളിലുമാണ് പൊലീസ് റെയ്ഡ്. ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായുടെ അടുപ്പക്കാരനായ മുഖ്യപ്രതി ടിന്നു യാദവിന്‍റെ വീട്ടിലും പരിശോധന നടന്നു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് അയോധ്യ പൊലീസ് നടത്തിയ പരിശോധന മണിക്കൂറുകളോളം നീണ്ടു.
അറസ്റ്റിനുപിന്നാലെ ഏഴു പ്രതികളുടെ പക്കല്‍നിന്ന് 79.85 ലക്ഷം രൂപ കണ്ടെടുത്തിരിന്നു. സംഭാവനയില്‍നിന്ന് വെട്ടിച്ച കുടുതല്‍ പണവും ആഭരണവുമുണ്ടോ എന്നതടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. സംഭാവനാ തട്ടിപ്പിൽ ചമ്പത് റായ് അടക്കമുള്ള പ്രധാനികൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ചമ്പത് റായ് രാജിവച്ച ഒഴിവിലേക്ക് പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ അടുത്തമാസം ഏഴിന് യോഗം ചേരും. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാനുമായ നൃപേന്ദ്ര മിശ്രയെ ട്രസ്റ്റിന്‍റെ പ്രഥമ സി.ഇ.ഓയായി നിയമിക്കുമെന്നാണ് വിവരം. തട്ടിപ്പ് ഭാരവാഹികളുടെ അറിവോടെയെന്ന് വ്യക്തമായതിനാല്‍ ട്രസ്റ്റ് പിരിച്ചുവിടണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. രാമക്ഷേത്ര സംഭാവനയില്‍നിന്ന് വെട്ടിച്ച പണംകൊണ്ടാണ് BJP രാഷ്ട്രീയ അട്ടിമറികൾ നടത്തിയതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആരോപിച്ചു.