മോശം മെസേജ് അയച്ച യുവാവിനെ സോഷ്യലിടത്തില്‍ തുറന്നുകാണിച്ച് ഇന്‍ഫ്ളുവന്‍സര്‍ അപൂര്‍വ മഖിജ. അപൂര്‍വയുടെ പഴയ വിഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം നടന്നത്. 15 കോടി തന്നാല്‍ ദുബായ് ഷെയ്ഖിനൊപ്പം ഉറങ്ങാം എന്ന അപൂര്‍വയുടെ പഴയ പരാമര്‍ശമാണ് വീണ്ടും സോഷ്യലിടങ്ങളില്‍ പ്രചരിച്ചത്.
കാസ്റ്റിങ് കൗച്ചിനെ പറ്റി സംസാരിക്കുമ്പോഴായിരുന്നു താരം തമാശരൂപേണ സംസാരിച്ചത്. 'വെറുമൊരു ചെറിയ വേഷത്തിന് വേണ്ടി ഞാൻ ആരോടും കിടക്ക പങ്കിടാൻ പോകുന്നില്ല, സാർ. എന്നാൽ ഏതെങ്കിലും ഒരു ദുബായ് ഷെയ്ഖ് എന്റെ മുഖത്തേക്ക് 10-15 കോടി രൂപ എറിഞ്ഞു തന്നാൽ, ചിലപ്പോൾ ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചേക്കാം. പക്ഷെ ഒരു വേഷത്തിന് വേണ്ടിയോ? ഒരിക്കലുമില്ല,' എന്നായിരുന്നു അപൂര്‍വ പറഞ്ഞത്.
ഈ വിഡിയോ വീണ്ടും വൈറലായതോടെ അപൂര്‍വക്കെതിരെ ശക്തമായി സൈബര്‍ അറ്റാക്കാണ് നടക്കുന്നത്. അപക്വവും ഉത്തരവാദിത്തമില്ലാത്തതുമായ പ്രതികരണമെന്നാണ് സോഷ്യലിടം പ്രതികരിച്ചത്. അതേസമയം ഇതൊരു തമാശ അല്ലേയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് പറഞ്ഞ് അപൂര്‍വയെ പിന്തുണക്കുന്നവരുമുണ്ട്.
ഇതിനിടയ്ക്കാണ് അപൂര്‍വയുടെ ഇന്‍സ്റ്റ അക്കൗണ്ടിലേക്ക് പ്രത്യുഷ് എന്ന യുവാവിന്‍റെ മെസേജ് വരുന്നത്. 12000 രൂപ വാഗ്ദാനം ചെയ്താണ് യുവാവ് മെസേജ് അയച്ചത്. ഈ മെസേജ് അങ്ങനെ വിടാന്‍ അപൂര്‍വക്ക് ഉദ്ദേശമില്ലായിരുന്നു. പ്രത്യുഷ് ആരാണെന്ന് അപൂർവ അന്വേഷിക്കുകയും പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഡിഎൻഇജിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നുവെന്നും കണ്ടെത്തി.
അവർ ഉടൻ തന്നെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിലൂടെ നേരിട്ട് ഡിഎൻഇജിക്ക് പരാതി നൽകി. പ്രത്യുഷിന്‍റെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചുകൊണ്ട് പ്രൊഡക്ഷൻ ഹൗസ് ഉടൻ തന്നെ പ്രസ്താവന പുറത്തിറക്കി. അതേസമയം 2024 മുതൽ അദ്ദേഹം തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ, പ്രത്യുഷ് ഐഎൽഎം വിഎഫ്എക്‌സിൽ ജോലി ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. അപൂർവ കമ്പനിയെ ടാഗ് ചെയ്ത് പരാതിപ്പെട്ടെങ്കിലും അവര്‍ ഇതുവരെ പ്രതികരിച്ചില്ല. ഇതിനിടയ്ക്ക് യുവാവ് അപൂര്‍വയോട് ക്ഷമ പറഞ്ഞ് മെസേജ് അയക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം വലിയ വിവാദമായ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' സംഭവത്തിലും അപൂർവ മഖിജ വാർത്തകളിൽ ഇടം നേടിയിരുന്നു. അപൂർവ ജഡ്ജായിരുന്ന എപ്പിസോഡിൽ രൺവീർ അല്ലാബാദിയ നടത്തിയ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടർന്ന് അശ്ലീലത പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് സമയ് റെയ്‌ന, അപൂർവ മഖിജ, രൺവീർ അല്ലാബാദിയ ഉൾപ്പെടെയുള്ളവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.