ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ (49)അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അടുത്തിടെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച ജർമനിയിലെ മ്യൂണിക്കിൽ നടന്ന ISSF ലോകകപ്പിനിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലെത്തിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയിലായിരുന്നു മരണമെന്ന് ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) പ്രസിഡന്റ് അറിയിച്ചു.

ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഹൃദയധമനിയിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഒരു സ്റ്റന്റ് സ്ഥാപിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം രണ്ടാമത്തെ സ്റ്റന്റ് ശസ്ത്രക്രിയയും നടത്താനിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചികിത്സയ്ക്കുശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യനില വിഷളാകുകയായിരുന്നു

ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമെഡല്‍ നേടിയ താരമാണ്. ആദ്യ സ്വര്‍ണം 1994ല്‍ ഹിരോഷിമയില്‍ പതിനെട്ടാം വയസിലാണ് നേടിയത്. ദോഹയില്‍ 2006ല്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടി. കോമണ്‍വെല്‍ത്ത് ഗെയിംസിലും നാല് സ്വര്‍ണം നേടി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കോച്ചാണ്.  1994-ൽ ഇറ്റലിയിലെ മിലാനിൽ നടന്ന ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ ലോക റെക്കോർഡ് സ്കോറോടെ സ്വർണം നേടി, വെറും 18-ാം വയസ്സിൽ തന്നെ ആഗോള ഷൂട്ടിംഗ് വേദിയിൽ തന്റെ സാന്നിധ്യം അറിയിച്ച താരം കൂടിയാണ്.

ഇന്ത്യൻ ഷൂട്ടിംഗിലെ ഇതിഹാസതാരമായ ജസ്പാൽ റാണ, മനു ഭാക്കറിന്റെ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പരിശീലനത്തിലൂടെയാണ് താരം പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി രണ്ട് മെഡലുകൾ നേടിയത്.

ENGLISH SUMMARY: