നഴ്സുമാരുടെ വേഷം മാറ്റണമെന്ന വിവാദ വിവാദ പ്രസ്താവനയുമായി നടിയും എംപിയുമായ കങ്കണ റണൗട്ട്. നഴ്സിങ് ഏറ്റവുമധികം ലൈംഗികവല്‍കരിക്കപ്പെട്ട തൊഴിലാണ്.
അവരുടെ വേഷം ബ്രിട്ടിഷ് ഭരണകാലത്തേതും. വേഷം ഭാരതീയവല്‍കരിക്കണമെന്നും കങ്കണ നിലപാടെടുത്തു. തൊട്ടുപിന്നാലെ കങ്കണയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു.
തന്റെ പുതിയ ചിത്രമായ ഭാരത് ഭാഗ്യവിധാതാ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം ഈ അഭിപ്രായപ്രകടനം നടത്തിയത്. ഒന്നും രണ്ടും ലോകയുദ്ധകാലത്തെ യുഎസ് സേനയുടെ നഴ്‌സ്മാരുടെ രീതിയാണ് പിൻവച്ചുള്ള തൊപ്പിയും മറ്റും എന്നും ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ പറഞ്ഞു. നഴ്‌സ്മാരോട് സമൂഹം കൂടുതൽ ബഹുമാനം കാണിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് കങ്കണ സംസാരിച്ചു തുടങ്ങിയതെങ്കിലും പിന്നീട് അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയായിരുന്നു. ആശുപത്രികളിൽ എല്ലാത്തരം ജോലികളും അവർ ചെയ്യേണ്ടി വരുന്നുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു.
കങ്കണയുടെ അഭിപ്രായത്തെ ചില ബിജെപി നേതാക്കൾ പിന്തുണച്ചപ്പോൾ, സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷ പാർട്ടികൾക്കിടയിലും വലിയ വിമർശനമാണ് ഉയർന്നത്. നഴ്‌സ്മാരുടെ യൂണിഫോം അല്ല, മറിച്ച് തകർന്ന ഭിത്തികളും ഉപകരണങ്ങളുമുള്ള ഇന്ത്യയിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം മെച്ചപ്പെടുത്തേണ്ടത് എന്ന് കോൺഗ്രസ് പ്രതികരിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത് ഉൾപ്പെടെ മുൻപും പലതവണ വിവാദ പ്രസ്താവനകളും പ്രവർത്തികളും നടത്തിയിട്ടുള്ള കങ്കണയുടെ പുതിയ പരാമർശം ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.