അന്തമാൻ നിക്കോബാറിലെ പവിഴപ്പുറ്റുകൾക്കിടയിലൂടെ സ്‌കൂബ ഡൈവിങ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാണിജ്യ താത്പര്യങ്ങൾക്ക് മാത്രമാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്നും അദാനിക്കായാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതിയെന്നും അദ്ദേഹം എക്‌സിലൂടെ ആരോപിച്ചു.
ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരേ ജനങ്ങൾക്ക് അണിനിരക്കുന്നതിന് തന്റെ വെബ്സൈറ്റിൽ അദ്ദേഹം സൗകര്യമൊരുക്കിയിരിക്കുകയാണ്. വനാവകാശ നിയമങ്ങൾ ലംഘിച്ച് ഗോത്രവർഗക്കാരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും അവിടെ പുനരധിവസിപ്പിക്കപ്പെട്ട മുൻ സൈനികർ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദർശനത്തിനിടെയാണ് ഗ്രേറ്റ് നിക്കോബാറിലെ പവിഴപ്പുറ്റുകൾക്കിടയിലൂടെ രാഹുൽ സ്‌കൂബ ഡൈവിങ് നടത്തിയത്.
പ്രതിരോധത്തിനാണ് മുൻഗണനയെങ്കിൽ, അന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ത്യൻ നാവികസേനയുടെ വ്യോമതാവളമായ ഐ.എൻ.എസ്. ബാസ് വികസിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എൻ.എസ്. ബാസ് വികസിപ്പിക്കുകയാണെങ്കിൽ പ്രതിപക്ഷം സർക്കാരിനെ പൂർണമായി പിന്തുണയ്ക്കും. കഴിഞ്ഞ അഞ്ചുവർഷമായി നാവികസേന ഇതിനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അത് അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.