വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണത്തിന് (എസ്ഐആര്‍) തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് സുപ്രീം കോടതി . എസ്.ഐ.ആറിന് നിയമസാധുതയുണ്ട്. ഭരണകൂടതാല്‍പര്യം മുന്‍നിര്‍ത്തിയെന്ന വാദം ശരിയല്ല. ഭരണകൂട ഇടപെടല്‍ വാദത്തിന് തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു സുപ്രീം കോടതി . ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭരണഘടന, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം നിലവിലെ രീതിയിൽ എസ്ഐആര്‍ നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്നതിലാണ് കോടതി വിധി പറഞ്ഞത്. ബിഹാറിലെ എസ്.ഐ.ആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ പ്രക്രിയയ്ക്കും വിധി ബാധകമാവും.
രാജ്യത്താകെ എസ്ഐആര്‍ പ്രക്രിയ തുടരാൻ അനുവദിച്ചെങ്കിലും നിയമസാധുത പരിശോധിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നടക്കം സുപ്രധാന ഇടക്കാല ഉത്തരവുകളും സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു